കെ-റെയിൽ പദ്ധതിക്കെതിരെ കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ 20ന് ബഹുജനപ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. സര്‍ക്കാരിന് കോടികള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
നേരത്തെ കെ-റെയില്‍ വിരുദ്ധ സംയുക്ത സമിതി സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം നടത്തിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത സമരത്തില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയും പിന്തുണ നല്‍കിയിരുന്നു. സമരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനടക്കം പങ്കെടുത്തു. ഇതിനുപിന്നാലെയാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനം. നാളെ പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടക്കും. പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിര്‍വഹിക്കും.
അതിനിടെ ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും കടം പെരുകുന്നതിനിടെ കെ-റെയില്‍ പദ്ധതി അനാവശ്യമാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലും എതിര്‍പ്പുകള്‍ അവഗണിച്ച് കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ കല്ലിടല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം,കൊല്ലം,എറണാകുളം, തൃശൂര്‍,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് കല്ലിടല്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.