ഉയിര് പോകാതിരുന്നത് ഭാഗ്യം’, കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. അതിനിടെ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നു. ഒന്നര വർഷം മുൻപുള്ള വിഡിയോയുടെ ആധികാരികതയെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. നേരത്തെ വി.എം. സുധീരൻ കെപിസിസി അധ്യക്ഷൻ ആയിരുന്ന സമയത്തും ‘കൂടോത്ര’വിവാദം ഉയർന്നിരുന്നു.

തനിക്കു കാലിനു ബലം കുറയുകയും നടക്കുമ്പോൾ ബാലൻസ് തെറ്റുകയും ചെയ്തിരുന്നതായും സുധാകരൻ രാജ്മോഹൻ ഉണ്ണിത്താനോട് ഇതിൽ പറയുന്നുണ്ട്. മാത്രമല്ല ഇടയ്ക്ക് ടെൻഷനും വെപ്രാളവും വരാറുള്ളതും ഇതുകൊണ്ടാണെന്നോയെന്നു സംശയിക്കുന്നതായും സുധാകരൻ പറയുന്നതായി ഈ വിഡിയോയിൽ കേൾക്കാൻ സാധിക്കും.

ഇരുപതോളം തകിടുകൾ ഇത്തരത്തിൽ പുറത്തെടുത്ത ‘കൂടോത്ര’ത്തിൽ ഉണ്ടെന്നാണു സൂചന. ഇതിൽ തെയ്യത്തിന്റെ രൂപങ്ങളും പല തരത്തിലുള്ള കോലങ്ങളും ആലേഖനം ചെയ്തതായാണ് ആരോപണം. കെപിസിസി ഓഫിസിലെ കെ സുധാകരന്റെ മുറിയിലും തിരുവനന്തപുരം പേട്ടയിലെയും ഡൽഹിയിലെയും താമസസ്ഥലത്തുനിന്നും ഇത്തരത്തിലുള്ള തകിടുകളും രൂപങ്ങളും കണ്ടെടുത്തിരുന്നു. പത്തനംതിട്ടയിലെ മന്ത്രവാദി നൽകി നിർദ്ദേശം പ്രകാരമാണ് ‘കൂടോത്ര’ത്തെ കുറിച്ച് സുധാകരനും ഉണ്ണിത്താനും ചേർന്നു പരിശോധിച്ചത്.