പെൺപ്രതിമ പരാമർശം, അലൻസിയർ ഒരുകോടി നഷ്ടപരിഹാരം നൽകണം,ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങിനിടെ വേദിയിൽ വെച്ച് അവാർഡിനൊപ്പം നൽകുന്ന ശിൽപത്തിനെതിരായ വിവാദ പരാമർശം നടത്തി നടൻ അലൻസിയർ അധിക്ഷേപിച്ചെന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. അലൻസിയർ പരാമർശം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഇക്കാര്യം കാണിച്ച് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ അലൻസിയർക്ക് വക്കീൽ നോട്ടിസ് അയച്ചു. പുരസ്‌കാര ചടങ്ങിനിടെ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിവാദമായിരുന്നു. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പറഞ്ഞ അലൻസിയർ പുരസ്‌കാര തുക ഉയർത്തണമെന്നും പറഞ്ഞിരുന്നു.

പിന്നീട് പുരസ്‌കാരം സ്വീകരിച്ച ശേഷം സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലും അലൻസിയർ ‘പെൺപ്രതിമ’യ്‌ക്കെതിരെ പരാമർശം നടത്തിയിരുന്നു. ഈ വാക്കുകളിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു അലൻസിയറുടെ വാദം.

അതേസമയം, പുരസ്‌കാരത്തിനൊപ്പമുള്ള ശിൽപം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്തതല്ല. എന്നാൽ, അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അലൻസിയർ അധിക്ഷേപിച്ചെന്നാണ് മകൻ പറയുന്നത്. ഇതു തന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്നും നോട്ടിസിൽ പറയുന്നുണ്ട്.