പോലീസിനോട് സത്യം തുറന്ന് പറയാതിരിക്കാന്‍ കാവ്യ നിരന്തരം വിളിച്ചു, പിന്നീടങ്ങോട്ട് വല്ലാത്ത സ്‌നേഹം കാണിച്ചെന്നും സംവിധായകന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ ദിലീപിന്റെ കുടുംബമൊന്നിച്ച് ശ്രമിച്ചിരുന്നെന്ന് സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍.ദിലീപിന്റെ വീട്ടിലെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോള്‍ പള്‍സര്‍ സുനിയെ കണ്ടിരുന്നു. അന്ന് വീട്ടിലേക്ക് ഭക്ഷണം വാങ്ങാന്‍ ദിലീപ് അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപിനെയും എന്നെയും പറഞ്ഞയച്ചു. ഇതിനായി കാറില്‍ കയറാന്‍ നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരനെ ഞങ്ങള്‍ക്കൊപ്പം കയറ്റി. കൈയ്യിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനുപ് ചെറുപ്പക്കാരനോട് കാറില്‍ വെച്ച് പറയുന്നത് ഞാന്‍ കേട്ടു. കാറില്‍ വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോള്‍ സുനി എന്നാണ് പറഞ്ഞത്. പള്‍സര്‍ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും ദിലീപിന്റെ സഹോദരന്‍ അനൂപും ഉള്‍പ്പെടെ ഇതിനായി തന്നെ വിളിച്ചു.പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ബാലചന്ദ്രമേനോനറിയാമായിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തോട് പറയരുതെന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ബന്ധുക്കള്‍ വിൡച്ചത്. ദിലീപും കാവ്യയും ഇതിനായി തനിക്ക് അമിത പരിഗണന നല്‍കിയിരുന്നെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളില്‍ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോള്‍ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പള്‍സര്‍ സുനിയുടെ ചിത്രം കണ്ടപ്പോള്‍ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടില്‍ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു.

പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്‌നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭര്‍ത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു. ജാമ്യം ലഭിക്കുന്നത് വരെ പള്‍സര്‍ സുനിയെ വീട്ടില്‍ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് ദിലീപ് ജയിലിലേക്ക് വിളിപ്പിച്ച ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്.  പിന്നീട് ബാലു തന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് തന്നോട് വളരെ സ്്‌നേഹം അഭിനയിച്ചു. കേസില്‍ ദിലീപ് റിമാന്‍ഡിലായിരിക്കെ ഒരിക്കല്‍ സഹോദരന്‍ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയില്‍പുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള സമയത്ത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് ദിലീപ് കണ്ടു.


ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാന്‍ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ മുഴുവന്‍ ചൂണ്ടിക്കാണിച്ച് ശബ്ദസന്ദേശമുള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്‍പ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നു പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.