![Supreme court. ed](https://thekarmanews.com/wp-content/uploads/2022/07/Supreme-court.-ed.jpg)
ന്യൂഡല്‍ഹി. കള്ളപണം വെളുപ്പിക്കലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശാല അധികാരങ്ങൾ ശരിവച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന 242 ഹരജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി രവി കുമാറും അംഗങ്ങളുമായ ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന വിധി. സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിനും പരിശോധനയ്ക്കുമുള്ള അധികാരങ്ങളും സുപ്രീംകോടതി ശരിവക്കുകയായിരുന്നു. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള ഇ.ഡിയുടെ അവകാശങ്ങളാണ് പരമോന്നത കോടതി ശരിവെച്ചത്.
ഇഡിയുടെ സമ്പൂര്‍ണ അധികാരം ചോദ്യം ചെയ്ത ഹര്‍ജികള്‍ കോടതി ഒന്നടങ്കം തള്ളുകയായിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ (പി.എം.എൽ ആക്ട്) സെക്ഷൻ 5, സെക്ഷൻ 8 (4), സെക്ഷൻ 15, സെക്ഷൻ 17, സെക്ഷൻ 19, സെക്ഷൻ 45 എന്നീ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിലായാൽ ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകൾ പ്രതി ഹാജരാക്കണമെന്നും ജാമ്യവുമായി ബന്ധപ്പെട്ട സെക്ഷൻ 45നെ ശരിവച്ചുകൊണ്ടുള്ള വിധിയിൽ പറഞ്ഞിട്ടുണ്ട്.
ഇ ഡി യുടെ അധികാരത്തിനു ശക്തി പകർന്നു കൊണ്ട് പ്രസ്താവിച്ചിരിക്കുന്ന വിധിയിൽ, കേസ് സംബന്ധിച്ച ഇഡിയുടെ പ്രാഥമിക വിവര റിപ്പോര്‍ട്ടായ ഇസിഐആര്‍ സുപ്രധാന രേഖയാണെന്നു കോടതി പറഞ്ഞു. ഇസിഐആര്‍ രഹസ്യരേഖായി പരിഗണിക്കാം. ഇത് എഫ്ഐആറിനു തുല്യമല്ല. ഇസിഐആര്‍ പ്രതിക്കു നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഇഡിയെ ഉപയോഗിച്ച് ബിജെപി നീക്കം നടത്തുന്നെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇഡിയുടെ സമ്പൂര്‍ണ അധികാരം കോടതി ശരിവച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പിഎംഎല്‍ ആക്ടിന് കീഴില്‍ ആരോപണ വിധേയനായ ആള്‍ക്ക് സമന്‍സ് നല്‍കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്ന പ്രധാന വാദം.
ഇ.ഡി കേസിൽ വിചാരണ മാറ്റണമെന്ന ഹരജികൾ ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ജാമ്യപേക്ഷകൾ നൽകിയവർ അതാത് കോടതികളെ സമീപിക്കണം. ഇ.ഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭ്യമാക്കാനുള്ള കർശന വ്യവസ്ഥകൾ, കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാൻ കുറ്റാരോപിതനുള്ള ബാധ്യത, ഇ.ഡി ഉദ്യോഗസ്ഥർക്ക് മുമ്പിൽ നൽകുന്ന കുറ്റാരോപിതർ മൊഴി കോടതിയിൽ തെളിവായി ഉപയോഗിക്കാനുള്ള അനുമതി അടക്കം കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തി ചിദംബരം, മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ഹര്‍ജികളാണ് കോടതി തള്ളിയിരിക്കുന്നത്.