Home social issues ജീവന്‍ മാത്രം ഉള്ളത് കൊണ്ട് ശവം എന്നു വിളിക്കാന്‍ കഴിയത്ത ആള്‍ രൂപങ്ങള്‍ ആ വീടുകളില്‍...

ജീവന്‍ മാത്രം ഉള്ളത് കൊണ്ട് ശവം എന്നു വിളിക്കാന്‍ കഴിയത്ത ആള്‍ രൂപങ്ങള്‍ ആ വീടുകളില്‍ കാണാം, ഇവ ശങ്കര്‍ പറയുന്നു

നാടു മുഴുവന്‍ പുതുവത്സരം ആഘോഷിക്കുമ്പോള്‍ ആ ദിവസവും വേദനകള്‍ മാത്രം അലയടിക്കുന്ന തന്റെ വീട്ടിലെ അവസ്ഥയെ കുറിച്ച് പറയുകയാണ് ഇവ ശങ്കര്‍. അച്ഛന്റെയും ചേച്ചിയുടെയും മരണം ഏല്‍പ്പിച്ച ദുഖത്തില്‍ നിന്നും ഇപ്പോഴും കരകയറാനായിട്ടില്ലെന്ന് അവര്‍ പറയുന്നു. ലോകം എങ്ങും ആഘോഷിക്കുമ്പോള്‍ വേദനയ്ക്ക് നടുവില്‍ നില്‍ക്കുന്ന തന്റെയും കുടുംബത്തിന്റെയും അവസ്ഥ താന്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇവ വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് ബാധിച്ചു മരിച്ച മരണ വീടുകളില്‍ നിങ്ങള്‍ പോയിട്ടുണ്ടോ? ഒന്ന് പോയി നോക്കണം അന്തരീക്ഷം പോലും നിശ്ചലമായിരിക്കും മുറ്റത്തു കസേരകളോ, പന്തലുകളോ ആളനക്കമോ ഉണ്ടാവില്ല. പുറത്തു ചാരു കസേര ഒഴിഞ്ഞു കിടപ്പുണ്ടാകും, ചുമരില്‍ ഒരു നിശ്ചല ചിത്രം.. പൂമാലയിട്ട്. ആശ്വസിപ്പിക്കാനോ, ഒന്ന് ചേര്‍ത്ത് പിടിക്കാനോ ആളില്ലാതെ ചില രൂപങ്ങള്‍ ആ വീട്ടിലുണ്ടാകും, ജീവന്‍ മാത്രം ഉള്ളത് കൊണ്ട് ശവം എന്നു വിളിക്കാന്‍ കഴിയില്ല. ആ അവസ്ഥ ഭീകരമാണ്.അവരുടെ മനസ്സും ശൂന്യമാണ് ആ വീടുപോലെ.. ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്കു, ഏകാന്തതയില്‍ നിന്നും ഏകാന്തതയിലേക്ക്, വേദനയില്‍ നിന്നും വേദനയിലേക്ക്. ഇതൊരു മുറിവല്ല ആഘാതം ആണ്.- ഇവ പറയുന്നു.

ഇവയുടെ വാക്കുകള്‍ ഇങ്ങനെ, ആഘോഷങ്ങള്‍ക്കു ഒട്ടും മങ്ങല്‍ ഏല്‍ക്കാതെ ഇതാ ഒരു പുതു വര്‍ഷം കൂടി വീണ്ടും വന്നെത്തി. പള്ളികളിലും വീടുകളിലും തെരുവോരങ്ങളിലും നക്ഷത്ര കണ്ണുകള്‍ ചിമ്മുന്നു പക്ഷെ എന്തോ എന്റെ വീട്ടില്‍ മാത്രം ഇപ്പോഴും സന്തോഷങ്ങളുടെ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു. ചേച്ചിയെയും അച്ചയെയും മരണം കൂട്ടികൊണ്ട് പോയ ശേഷം, ആഘോഷങ്ങള്‍ ഉണ്ടായിട്ടില്ല . രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ആര്‍ട്ടിക്കിള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ വീടുകള്‍ അന്വേഷിച്ചു പോയത്. കുറച്ചു സമ്മാനങ്ങളുമായി. ആദ്യം അവര്‍ അമ്പരന്നു,പിന്നെ സ്‌നേഹത്തോടെ എന്നെ ക്ഷണിച്ചു.

ചിരിക്കുന്നെങ്കിലും,ചിലരുടെ കണ്ണുകള്‍ കണ്ടാല്‍ അറിയാം ഉറങ്ങിയിട്ട് ദിവസങ്ങള്‍ ആയിരിക്കുന്നുവെന്ന്, പലരുടെയും മുഖത്ത് നിസ്സംഗത ആയിരുന്നു. ആരോ കൈവിട്ടു കളഞ്ഞപോലെ, ആരോ ഉപേക്ഷിച്ചുപോയ പോലെ, ഇപ്പോഴും ഉണ്ട്,ആ വീടുകളില്‍ വേദനയുടെ ആഴങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നിശ്ചലത. ആ കെട്ടകാലത്തിന്റെ ഓര്‍മ്മയില്‍ പലരും വിങ്ങി. അവര്‍ ആ നനഞ്ഞ ദിവസത്തെ എന്റെ മുന്നിലേക്ക് കുടഞ്ഞെറിഞ്ഞു. മരിക്കേണ്ട പ്രായത്തില്‍ അല്ല അവര്‍ പോയത്, പോകാന്‍ ഒട്ടും ആഗ്രഹമില്ലാത്ത സമയത്താ കോവിഡ് അവരുടെ ജീവന്‍. കവര്‍ന്നു കളഞ്ഞത്.. അവരുടെ സ്വപ്നങ്ങളുടെ വെളിച്ചം കെട്ടു, ഇപ്പോള്‍ ജീവിതം വികാരരഹിതമായ ഒരു വസ്തു മാത്രം.

ഒരു വീട്ടില്‍ ചെന്നപ്പോള്‍, വീടിന്റെ മുന്നിലേക്ക് ഒരു അമ്മ വിരല്‍ ചൂണ്ടി.. അവന്‍ ദേ അവിടെയുണ്ട്.. ഒരുപാടു ചിറകടിച്ചു പറക്കാനുള്ളവനാണ് ആ ആറടി മണ്ണില്‍ അന്തി ഉറങ്ങുന്നത്, എന്നാണ് ഇനി അവനെ കാണാന്‍ കഴിയുക എന്നറിയില്ല. എന്തോ. അവരുടെ നില്‍പ്പും അവരുടെ തകര്‍ന്ന സംസാരവും എന്റെ നെഞ്ച് കലങ്ങുന്ന വേദനയുണ്ടാക്കി. അങ്ങനെ എത്ര എത്ര കുഴിമാടങ്ങള്‍.. അവരുടെ ഓരോ വാക്കില്‍ നിന്നും ഞാന്‍ തിരിച്ചറിയുകയായിരുന്നു,ഭൂതകാലത്തില്‍ ആ അമ്മയും മകനും എത്ര ഭംഗിയായാണ് ജീവിച്ചിരുന്നതെന്ന്. ഓര്‍മ്മകള്‍ തോരാതെ പെയ്തപ്പോള്‍,ചിലര്‍ കരഞ്ഞു മൗനമായി, ചിലര്‍ ഏങ്ങിയും വിങ്ങിയും നെഞ്ചിലടിച്ചും കരഞ്ഞു, മറ്റു ചിലര്‍ എല്ലാം ഉള്ളിലൊതുക്കി, ചിലര്‍ ഒരിക്കലും കരഞ്ഞിട്ടില്ലാത്തപോലെ പോലെ അലറി കരഞ്ഞു, ചിലര്‍ വേദനിച്. വേദനിച്. പിടിച്ചു നിക്കുന്ന പോലെ. എനിക്ക് അത്ഭുതം തോന്നി വേദനയും.. മനുഷ്യനെ മരണങ്ങള്‍ വല്ലാതെ മാറ്റിക്കളയുന്നല്ലെന്നോര്‍ത്ത്.

എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ വേദന ഞാനും അനുഭവിച്ചവള്‍ അല്ലെ അതിന്റെ ആഴം നന്നായി അറിയാം. അവര്‍ കരയട്ടെ, ഞാന്‍ അവര്‍ കരയുന്നതും നോക്കി ഇരുന്നു. അവര്‍ ശാന്തമാകുന്ന വരെ. ഈ ഹൃദയം നുറുങ്ങുന്ന വേദന ജീവിച്ചിരിക്കുന്നവരുടെ ആത്മഹത്യാ ആണ്. മരിക്കില്ല, എരിഞ്ഞു കൊണ്ടിരിക്കും. ചില നഷ്ടങ്ങള്‍ അങ്ങനെയാണ് കാലങ്ങളോളം നിലനില്‍ക്കും, മരിക്കുന്ന വരെ ചങ്ക് തകരുന്ന വേദനയോടെ മാത്രമേ അവരെ ഓര്‍ക്കാന്‍ കഴിയു.. എന്റെ അച്ചയും ചേച്ചിയും പോയശേഷം ഞാന്‍ സന്തോഷിച്ചിട്ടില്ല, ജീവിതത്തില്‍ നിന്നും എന്തോ ഒന്ന് നഷ്ടപെട്ടപോലെയാ. കാണാന്‍ കഴിയുന്നില്ലെങ്കിലും, അവരുടെ സാമിപ്യം ഇപ്പോഴും എനിക്കു അനുഭവപ്പെടാറുണ്ട്, മുന്‍പ് കൂടെ ഉണ്ടായിരുന്നതുപോലെ.

കോവിഡ് ബാധിച്ചു മരിച്ച മരണ വീടുകളില്‍ നിങ്ങള്‍ പോയിട്ടുണ്ടോ? ഒന്ന് പോയി നോക്കണം അന്തരീക്ഷം പോലും നിശ്ചലമായിരിക്കും മുറ്റത്തു കസേരകളോ, പന്തലുകളോ ആളനക്കമോ ഉണ്ടാവില്ല. പുറത്തു ചാരു കസേര ഒഴിഞ്ഞു കിടപ്പുണ്ടാകും, ചുമരില്‍ ഒരു നിശ്ചല ചിത്രം. പൂമാലയിട്ട്. ആശ്വസിപ്പിക്കാനോ, ഒന്ന് ചേര്‍ത്ത് പിടിക്കാനോ ആളില്ലാതെ ചില രൂപങ്ങള്‍ ആ വീട്ടിലുണ്ടാകും, ജീവന്‍ മാത്രം ഉള്ളത് കൊണ്ട് ശവം എന്നു വിളിക്കാന്‍ കഴിയില്ല. ആ അവസ്ഥ ഭീകരമാണ്.അവരുടെ മനസ്സും ശൂന്യമാണ് ആ വീടുപോലെ. ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്കു, ഏകാന്തതയില്‍ നിന്നും ഏകാന്തതയിലേക്ക്, വേദനയില്‍ നിന്നും വേദനയിലേക്ക്. ഇതൊരു മുറിവല്ല ആഘാതം ആണ്. കാലം മായ്ക്കുമെന്ന് വിശ്വസിക്കാം നമുക്ക്.