പുൽവാമയിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ചു; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേർ

ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. 3 ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം 2022ൻ്റെ ആദ്യ 5 ദിവസത്തിനുള്ളിൽ 7 ഭീകരരെയാണ് സൈന്യം കശ്മീരിൽ വധിക്കുന്നത്. ഇവരിൽ 6 പേർ മൂന്ന് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടപ്പോൾ, നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഒരാളെ സേന വെടിവെച്ചും കൊന്നു.

ഒരു ഭീകരൻ പാകിസ്താൻ സ്വദേശിയാണ്. സംഘത്തിന്റെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ സീരീസ് റൈഫിളും രണ്ട് എം-4 കാർബൈൻ റൈഫിളും ഭീകരരിൽ നിന്നും പിടികൂടി. കശ്മീർ സോൺ പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അതേസമയം ചൊവ്വാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇവരുടെ പക്കൽ നിന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.