മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി, മുൻ ഡിജിപി അറസ്റ്റിൽ

ചെന്നൈ: ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി. മുൻ ഡിജിപി അറസ്റ്റിൽ. മുൻ സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരെ ബീല വെങ്കിടേഷ് ആണ് പരാതി നൽകിയത്.

പീഡന കേസിൽ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരുടെയും പേരിലുള്ള ബംഗ്ലാവിലാണ് രാജേഷ് താമസിച്ചിരുന്നത്. എന്നാൽ രാജേഷ് ഒളിവിൽ പോയപ്പോൾ ബീല, പുതിയ പൂട്ട് വാങ്ങി ബംഗ്ലാവ് അടച്ചിടുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. തിരികെയെത്തിയ രാജേഷ്, സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി അകത്ത് കയറുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തെന്നാണ് ബീലയുടെ പരാതി.

തന്‍റെ കീഴിൽ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വില്ലുപുരത്തെ വിചാരണ കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു. വിധിക്കെതിരെ രാജേഷ് ദാസ് ഹർജി നൽകിയെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ മെയ് 17 ന് രാജേഷ് ദാസിന്‍റെ അറസ്റ്റ് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.