ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാല കാണാതായി

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും തീരുവാഭരണം മോഷണം പോയി. സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയാണ് കാണാതായത്. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ മാല. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പുതിയ മേല്‍ശാന്തി സ്ഥാനമേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് മാല നഷ്ടമായ വിവരം അറിയുന്നത്.

നഷ്ടപ്പെട്ട മാല വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്നതാണ്. വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാര്‍ത്തിയിരുന്നത്. മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല. ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നല്‍കിയത്.

കഴിഞ്ഞ മാസമാണ് ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് ചുമതലയേറ്റത്. തുടര്‍ന്നാണ് തിരുവാഭരണങ്ങളുടെയും പൂജസാമഗ്രികളുടെയും കണക്കെടുത്തത്. ദേവസ്വം അസിസ്റ്റന്‍ഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല ഇല്ലെന്ന് വ്യക്തമായി. എന്നാല്‍ കണക്കില്‍ പെടാത്ത മറ്റൊരു മാല കൂട്ടത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. അടുത്ത ദിവസം ക്ഷേത്രത്തില്‍ ഇത് സംബന്ധിച്ച് പരിശോധന നടത്തും.