എന്തു പൊട്ടന്മാരാണ് അമ്മയുടെ നേതൃത്വം, ഒരു ഉളുപ്പുമില്ലേ, ഹരീഷ് പേരടി ചോദിക്കുന്നു

നടന്‍ വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടും താരസംഘടനയായ അമ്മയുടെ സമീപനത്തില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സംഘടനയിലെ ഭൂരിഭാഗവും വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വാകിരക്കുന്നത്. ഇപ്പോള്‍ സംഘടനയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സ്ത്രീകള്‍ക്ക് മാത്രം ബോധം വയ്ക്കുകയും സിനിമയിലെ കാരണവന്മാര്‍ക്ക് വെളിവ് വയ്ക്കാതെയും ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. അമ്മ സംഘടനയിലെ ചില ആളുകളുടെ നിലപാടാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ ശ്വേതയ്ക്കും മാല പാര്‍വ്വതിക്കും കുക്കുവിനും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ഹരീഷ് പേരടി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ഹരീഷ് പേരടി പറഞ്ഞത്, പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടന. ഏതെങ്കിലും ഒരു വ്യക്തിയുടെ കയ്യിലല്ല. കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആ കൂട്ടമാണ്. എന്നാല്‍ അതിലുള്ള എല്ലാവരും അങ്ങനെയല്ല. ബാബു രാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ബാബു രാജിനെ ഇവരുടെ കൂട്ടത്തില്‍പ്പെടുത്താന്‍ കഴിയില്ല. വലിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഐ സി കമ്മിറ്റി രൂപീകരിക്കുന്നത്. അതിന് ശേഷം ആ കമ്മിറ്റിയെ തന്നെ നോക്കുകുത്തിയാക്കുകയും ഞങ്ങളൊക്കെ എന്ത് പറഞ്ഞാലും ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവരാണെന്ന് ഓരോ ദിവസവും അടിവരയിട്ട് പറയുകയാണ്.

ഐ സി സിയെ ഒരു ഐസാക്കി മാറ്റുകയാണ്. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടാക്കിയെടുത്ത ഒരു കമ്മിറ്റിയെ യാതൊരുവിധ വിലയും കല്‍പ്പിക്കാതെ ഇപ്പോഴും കോടമ്ബാക്കം സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ ഞങ്ങളാണ് സിനിമ കണ്ടുപിടിച്ചതെന്നും ഈ സിനിമയിലെ രാജാക്കന്മാര്‍ ഞങ്ങളാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ ഇരുന്ന് പൊതു സമൂഹത്തിന് മുന്നില്‍ ശര്‍ദ്ധിച്ചുകൊണ്ടിപിക്കുകയാണ്. ഒരു കാലത്തും ഈ താര സംഘടന നന്നാവാന്‍ സാധ്യതയില്ല. നമ്മളൊക്കെ പ്രതീക്ഷിക്കുന്നത് നന്നാവും എന്നാണ്. പക്ഷേ, ഇനി ഈ പ്രതീക്ഷയ്ക്ക് ഒരു അര്‍ത്ഥവുമില്ല എന്നാണ് തോന്നുന്നത്. കാരണം, മാല പാര്‍വ്വതി രാജിവയ്ക്കുന്നതിന് തൊട്ടുമുമ്ബ് തന്നെ സംഘടന പുറത്തുവിട്ട പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഞാന്‍ എഴുതുകയുണ്ടായി.

കേസില്‍ ഒളിവില്‍ കഴിയുന്ന ആളോട് കത്ത് വാങ്ങുകയാണ് ചെയ്തത്. അങ്ങനെ ആണെങ്കില്‍ കത്ത് എവിടെ നിന്ന് വാങ്ങിയെന്ന് അന്വേഷിച്ചാല്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ സാധിക്കുമല്ലോ. എന്തു പൊട്ടന്മാരാണ് ഇവരുടെ നേതൃത്വം. ഇവരൊക്കെയാണ് നമ്മുടെ നേതൃത്വം എന്ന് പറയുമ്‌ബോള്‍ തല താഴ്ത്തി നടക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് ഹരീഷ് പേരടി പറയുന്നു.നമ്മളൊക്കെ ഈ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചും നാടകം കളിച്ചുമൊക്കെ വളര്‍ന്നവരാണ്. അപ്പോള്‍ ഒരു ലക്ഷം രൂപയും നല്‍കി സംഘടനയില്‍ കയറി വന്നത് അബദ്ധമായി എന്ന് എനിക്ക് ഇപ്പോള്‍ തോന്നുകയാണ്. കഴിഞ്ഞ ദിവസം മണിയന്‍പിള്ള രാജു ചേട്ടന്‍ പറഞ്ഞത് ഒരാള്‍ പോയാല്‍ പകരം ഒരാള്‍ വരുമത്രെ. എട്ടുവീട്ടില്‍ പിള്ളമാര്‍ പറയുന്ന വര്‍ത്തനമാണത്. ഇവരാരും പത്രം വായിക്കില്ല എന്ന് തോന്നുന്നു.

ചരമ കോളങ്ങളും സിനിമ കോളങ്ങളും മാത്രം വായിച്ചു പോകുകയാണോ എന്ന് സംശയമുണ്ട്. കാരണം, ഇവരൊക്കെ ആദരാഞ്ജലികളും സിനിമയുടെ വാര്‍ത്തകളും മാത്രമാണ് പങ്കുവയ്ക്കുന്നത്. അല്ലാതെ പൊതു സമൂഹവുമായി ബന്ധപ്പെട്ട ഒന്നും പങ്കുവയ്ക്കുന്നതായി ഞാന്‍ കാണാറില്ല. എന്നോ പരമ്ബരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടന. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എതെങ്കിലും വ്യക്തിയല്ല, ഒരു കൂട്ടമാണ്. അതിലുള്ള എല്ലാവരും അങ്ങനയെന്നല്ല. ബാബുരാജിനെ ഇവര്‍ക്കിടയില്‍പെടുത്താന്‍ കഴിയില്ല. പക്ഷെ മറ്റു ചില ആളുകള്‍ ഉണ്ട്. അവരുടെ നിലപാടുകളാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും കരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത്? അതാണ് അന്വേഷിക്കേണ്ടത്.

ഇതൊന്നും ആരെയും ബാധിക്കുന്ന വിഷയമല്ല, ഇവരുടെ കയ്യിലാണ് സിനിമ എന്ന് നമുക്ക് വെറുതെ തോന്നുന്നത്. സിനിമ ഇവരുടെ കയ്യിലൊന്നുമല്ല, മലയാള സിനിമ കൃത്യമായ ഒരു രാഷ്ട്രീയ സ്പീഡ് പിടിച്ച ഒരു വണ്ടിയാണ്. ആ സിനിമയെ ഇവര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. എല്ലാവരും മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇത് ഞാന്‍ മാത്രം പറയേണ്ട കാര്യമല്ല. എല്ലാവരും ഒരുമിച്ചെടുക്കേണ്ട തീരുമാനമാണ്.