ഒരു ദുശ്ശീലവുമില്ലാത്ത വ്യക്തി, ഒരിക്കലും വരാന്‍ പാടില്ലാത്ത രോഗം വന്നു, സിദ്ദിഖിനെക്കുറിച്ച്‌ ജയറാം

സംവിധായകൻ സിദ്ദിഖിന്റെ വേര്‍പാടിന്റെ വേദനയിലാണ് ആരാധകര്‍. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഒരു ദുശ്ശീലവുമില്ലായിരുന്ന സിദ്ദിഖിന് ഇത്തരത്തിലൊരു അസുഖം വന്നത് ഞെട്ടിപ്പിച്ചു എന്ന് നടൻ ജയറാം.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ,

‘മലയാള സിനിമ കണ്ട ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമയായി കണക്കാക്കുന്ന പ്രേംനസീറിനെക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കുന്ന നല്ല മനസ്സിന് ഉടമയാണ് സിദ്ദിഖ്. സിദ്ദിഖുമൊത്തുള്ള സൗഹൃദത്തിന്റെ ഓര്‍മകളിലേക്ക് പോകണമെങ്കില്‍ ഏകദേശം 40 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കണം. കലാഭവനും മുൻപേ തുടങ്ങിയ സൗഹൃദമാണ്. വൈകുന്നേരങ്ങളില്‍ പുല്ലേപ്പടി ജങ്ഷനില്‍ ഒത്തുകൂടുന്ന സൗഹൃദ കൂട്ടായ്മയില്‍ സിദ്ദിഖ്, ഞാൻ, ലാല്‍, കലാഭവൻ റഹ്മാൻ, സൈനുദീൻ, പ്രസാദ് എല്ലാവരും ഉണ്ടാകും. അതിനുശേഷം സിനിമയിലെത്തി’.

‘എന്നെ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്. സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങളൊന്നും സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യമാണ്. കാരണം ഒരു സ്വഭാവദൂഷ്യവുമില്ലാത്ത വ്യക്തിക്ക് വരാൻ പാടില്ലാത്ത അസുഖങ്ങള്‍ പിടിപെടുകയും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ അത് ഇത്രയേറെ വ്യാപിച്ച്‌ ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂര്‍ മുൻപ് ഈ വാര്‍ത്ത കേട്ടത് ഞെട്ടലോടെയാണ്.

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. സിദ്ദിഖും ലാലും ഒക്കെ കലാഭവനില്‍ നിന്ന് പോയിട്ട് ആ സ്ഥാനത്ത് ഞാനാണ് വന്നത്. ഒരുമിച്ച്‌ സിനിമകളില്‍ വര്‍ക്ക് ചെയ്യാൻ സാധിച്ചു പക്ഷെ അതിനേക്കാളൊക്കെ ഉപരി ഇത്രയേറെ ഹൃദയശുദ്ധി ഉള്ള മനുഷ്യൻ വേറെ ഉണ്ടാകില്ല. അത്ര ശുദ്ധനായ മനുഷ്യനാണ്. സിദ്ദിഖിനെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോര്‍ സ്റ്റേഡിയത്തില്‍ എത്തി അവസാനമായി കണ്ടതിനു ശേഷം മാധ്യമങ്ങളോട് ജയറാം പറഞ്ഞു.