കൊച്ചി. കൊച്ചി ലുലുമാളുമായി ബന്ധപ്പെട്ട നിർണ്ണായകമായ രേഖ പുറത്ത് വിട്ട് ലുലുമാളിലെ പാർക്കിങ്ങ് ഫീസിനും അനധികൃതമായ കെട്ടിടം നിർമ്മാണത്തിനും എതിരേ നിയമ പോരാട്ടം നടത്തുന്ന ബോസ്കോ കളമശേരി. കൊച്ചി ലുലു മാളിന് കേരള മുനിസിപ്പൽ ആക്ട് 475 പ്രകാരം പാർക്കിങ്ങ് ഫീസ് പിരിക്കാൻ അനുമതി ഇല്ലെന്ന നിർണ്ണായകമായ വിവരാവകാശ രേഖയാണ് ബോസ്കോ കളമശേരി പുറത്ത് വിട്ടിരിക്കുന്നത്.
ലുലു മാളിനു പാർക്കിങ്ങ് ഫീസ് പിരിക്കാൻ നഗര സഭ അനുമതി നൽകിയിട്ടില്ല. ‘കളമശേരി നഗര സഭയിൽ പ്രവർത്തിക്കുന്ന ലുലു മാൾ എന്ന സ്ഥാപനത്തിനു കേരളാ മുനിസിപ്പൽ ആക്ട് 475 വകുപ്പ് പ്രകാരം പാർക്കിങ്ങ് ഫീസ് പിരിക്കാൻ അനുമതി നല്കിയിട്ടില്ല’ എന്നാണ് നഗര സഭാ പബ്ളിക് ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ നിയമ പ്രകാരം അറിയിച്ചിരിക്കുന്നത്. ലുലു മാളിനെ സംബന്ധിച്ചടുത്തോളം ഇത് വൻ തിരിച്ചടിയാണ്. ബോസ്കോ കളമശേരി ഇപ്പോൾ ലുലു മാളിന്റെ പാർക്കിങ്ങ് ഫീസിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയിട്ടുണ്ട്.
കേസിൽ ഹൈക്കോടതി അമിസ്കസ് ക്യൂരിയേ നിയമിച്ചിട്ടുണ്ട്. സാധാരനക്കാരനും ബസ് തൊഴിലാളിയുമായ ബോസ്കോ കളമശേരി അനീതിക്കെതിരായ പോരാട്ടത്തിലൂടെ ആണ് ശ്രദ്ധേയനാവുന്നത്. ലുലു മാൾ, ബോൾഗാട്ടി, കൊച്ചി ഹയാത്ത് എന്നീ സ്ഥാപനങ്ങളുടെ തീര ദേശ നിയമ ലംഘനങ്ങൾക്കെതിരെയും ബോസ്കോ കളമശേരി നിയമ പോരാട്ടം നടത്തുന്നുണ്ട്. പാർക്കിങ്ങ് ഫീസുമായി ബന്ധപ്പെട്ട് കേരള ചരിത്രത്തിൽ ഇന്നേ വരെ മറ്റാരും നടത്താൻ തയ്യാറാവാത്ത നിയമ പോരാട്ടത്തിന്റെ പാതയിലാണ് ബോസ്കോ കളമശേരി.