അഞ്ചാറ് കൊല്ലം കഴിഞ്ഞാൽ മമ്മൂട്ടിയിൽ നിന്ന് ആക്ഷൻ പ്രതീക്ഷിക്കണ്ട, അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം, രാജാധിരാജ കണ്ടിറങ്ങിയപ്പോൾ കേട്ടത്

‘ടർബോ’ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിൻറെ പ്രകടനത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം. പത്മകുമാർ. ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ലെന്ന് പത്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

പത്മകുമാറിൻറെ കുറിപ്പ്

2014ൽ ആണ്.. ‘രാജാധിരാജാ’ കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമൻറ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്ഷൻ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട.. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം..

അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ ‘ടർബോ’ കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമൻറ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ‘ടർബോ’ വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: ‘പത്തല്ല സുഹൃത്തേ ,ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല.. അത് ഞങ്ങളുടെ മമ്മുക്കക്കു മാത്രമുള്ള സിദ്ധിയാണ്.. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്,ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്.. ‘നൻപകൽ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്ഷൻ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മുക്കയേ ഉള്ളു; ഒരേയൊരു മമ്മുക്ക