ആശുപത്രിയിൽ കിടക്കുമ്പോൾ പോലും മിമിക്രി ചെയ്യാൻ ശ്രമിച്ചിരുന്നു- മഹേഷ് കുഞ്ഞുമോൻ

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുത്തു. മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അനുകരണ കലാരംഗത്തേക്ക് ഗംഭീര തിരിച്ചുവരവാണ് മഹേഷ് കുഞ്ഞുമോൻ നടത്തിയത്. ബോക്സ് ഓഫീസിൽ വൻ കലക്ഷൻ നേടിയ രജിനികാന്ത് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയിള്ള ഒരു വീഡിയോയാണ് മഹേഷ് അപകടത്തിന് ശേഷമുള്ള തിരിച്ച് വരവിൽ ആദ്യം പങ്കുവെച്ചത്.

ഇപ്പോഴിതാ അപകടത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മിമിക്രിയിലേക്ക് തിരിച്ച് വന്നതിനെ കുറിച്ചുമെല്ലാം മഹേഷ് കുഞ്ഞിമോൻ പങ്കുവെച്ചു. അപകടത്തിന് ശേഷം താൻ ആകെ തകർന്ന് പോയിരുന്നുവെന്നും ആശുപത്രിയിൽ കിടക്കുമ്പോൾ പോലും മിമിക്രി ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നുമാണ് മഹേഷ് പറയുന്നത്. ‘ഹോസ്പിറ്റലിൽ വെച്ച് എന്റെ മുഖം കാണുമ്പോഴെല്ലാം എനിക്ക് ഇനി മിമിക്രി ചെയ്യാൻ കഴിയുമോയെന്ന തോന്നലുണ്ടായിരുന്നു.’

‘ഇങ്ങനൊരു അപകടം സംഭവിച്ചപ്പോൾ സത്യം പറഞ്ഞാൽ‌ നല്ല വിഷമം ഉണ്ടായിരുന്നു. അതുപോലെ തന്നെ എന്റെ ചുറ്റുമുള്ളവർക്കും ഭയങ്കര വിഷമമായിരുന്നു. ഞാൻ ആകെ തകർ‌ന്ന് പോയിരുന്നു. മിമിക്രി നമ്മൾ കുറെനാൾ ചെയ്യാതിരുന്നാൽ ആ ടച്ച് വിട്ടുപോകും. അപകടത്തിന് ശേഷം വീട്ടിൽ വന്നപ്പോൾ ഫുൾ‌ ടൈം മിമിക്രിയിലായിരുന്നു ഞാൻ ശ്രദ്ധ കൊടുത്തത്. തുടരെ തുടരെ ചെയ്തുകൊണ്ടിരിക്കുമായിരുന്നു.’

‘അതുപോലെ തന്നെ ഓക്കെയായി എന്ന തോന്നൽ വന്നപ്പോൾ ജയിലർ വീഡിയോ ഞാൻ പുറത്ത് വിട്ടത്. മോശമായ അവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോഴും എന്റെ മനസിന്റെ സന്തോഷത്തിന് വേണ്ടി ചെറുതായി മിമിക്രി ചെയ്യാൻ ശ്രമിച്ചിരുന്നു. ഒന്നും പറ്റുന്നില്ലെങ്കിലും ചുമ്മാ ട്രൈ ചെയ്യുമായിരുന്നു.