ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു . കേരളവും തമിഴ്നാടും സംയുക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വച്ചത് . വിഷയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തങ്ങള്‍ക്ക് അറിയാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതിനായുള്ള ശുപാര്‍ശ തയ്യാറാക്കുന്നതിന് സംയുക്ത യോഗം ചേര്‍ന്നതായി സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചു. ചില വിഷയങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കേരളം തമിഴ്നാടിനും, തമിഴ്‌നാട് കേരളത്തിനും ശുപാര്‍ശ സംബന്ധിച്ച കുറിപ്പ് കൈമാറിയിട്ടുണ്ട്.
ഈ കുറിപ്പുകള്‍ തങ്ങള്‍ പരിഗണിച്ച് വരുന്നതായി കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ശേഖര്‍ നാഫഡെയും സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിന് വേണ്ടി അഭിഭാഷകന്‍ ജി പ്രകാശും കോടതിയില്‍ ഹാജരായി.