ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം, അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ്, പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തില്‍ അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ് നടത്തിയ പ്രതിയുടെ പെൺസുഹൃത്തിലേക്ക് അന്വേഷണം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും യു.എസ് പൗരനുമായ അക്തറുസ്സമാന്‍ ഷഹീനിന്റെ സുഹൃത്തായ ഷീലാഷ്ടി റഹ്‌മാന് എന്ന് യുവതിയ്ക്കു പിന്നാലെയാണ് പൊലീസ് . ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുമുണ്ട്.

എം.പിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പോലീസ് പറയുന്നത്. കശാപ്പുകാരനെ വെച്ച് കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് പ്രതിഫലമായി നല്‍കപ്പെട്ടതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
എം.പി ഹണിട്രാപ്പില്‍ പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇതിനിടെയാണ് ഷീലാഷ്ടി റഹ്‌മാന്റെ പങ്കുകൂടി അന്വേഷിക്കുന്നത്.

അന്വേഷണ സംഘത്തിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട എം.പി ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ഷീലാഷ്ടിയെന്നാണ് അന്വേഷണ സംഘം കരുതന്നത്. ഇവരെ ധാക്ക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

എം.പിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവേന്നും അധികൃതര്‍ വ്യക്തമാക്കി. എളുപ്പത്തില്‍ ദ്രവിക്കുന്നത് ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു