സവാദ് ബസിലെ സ്ഥിരം ശല്യക്കാരൻ; പലപെൺകുട്ടികളോടും മുമ്പും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട-നന്ദിത

തിരുവനന്തപുരം: ബസിൽ മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തിൽ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു നന്ദിത. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. സംഭവത്തിൽ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.

വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാൾ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളിൽ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകൾ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂർവ്വം പ്രതികരിച്ചതിന് നിരവധി പേർ പിന്തുണ അറിയിച്ചു. സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായും ചിലർ അറിയിച്ചു. അതുപോലെ തന്നെ ബസ് കണ്ടക്ടർ പ്രദീപ് സമയോചിതമായി ഇടപെട്ടു. തൃശൂർ-എറണാകുളം റൂട്ടാണ് ഇയാൾ ഇതിനായി തിരഞ്ഞെടുക്കുന്നതെന്നും നന്ദിത പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ നന്ദിത പങ്കുവച്ച വിഡിയോ 12 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് കായക്കൊടി കാവിൽ സവാദിൽ (27)നിന്നു നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്. അറസ്റ്റിലായ സവാദിനെ കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തിട്ടുണ്ട്. ‘ഞാൻ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലി എത്തുന്നത് മുൻപ് തന്നെ ഞാൻ ഉറങ്ങിയിരുന്നു. ഇതിനിടയ്ക്ക് എന്റെയും മറ്റൊരു പെൺകുട്ടിയുടെയും നടുവിലായി അയാൾ വന്നിരുന്നു. എവിടേക്കാണ് പോകുന്നത് ? ബ്ലോക്ക് ഉണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് അയാൾ ചെറിയ സംഭാഷണം നടത്തി. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ എന്റെ ശരീരത്തിൽ സ്പർശിച്ചതായി തോന്നി. ഞാൻ നോക്കിയപ്പോൾ മറ്റൊരു കൈ അയാളുടെ പാന്റിനകത്തായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ഇയാൾ ലൈംഗികചേഷ്ടകൾ തുടങ്ങി. ആദ്യം ഒന്നും കാണാത്തതുപോലെ ജനലിന് പുറത്തേക്ക് നോക്കിയിരുന്നു. എന്നാൽ ഇയാൾ ഇത് തുടർന്നതോടെ ഞാൻ എന്റെ സുഹൃത്തിനെ ഫോണിൽ ചാറ്റിലൂടെ കാര്യങ്ങൾ പറഞ്ഞു. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ഞാൻ വിഡിയോ എടുത്തതും പ്രതികരിച്ചതെന്നും നന്ദിത പറഞ്ഞു. ബസ് നിർത്തിയ സ്ഥലത്ത് രണ്ട് പൊലീസുകാർ ഉണ്ടായിരുന്നു. അവരെ അറിയിക്കാനായി കണ്ടക്ടർ പ്രദീപ് ചേട്ടൻ പോകാനൊരുങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്നും താനെന്തിന് ഓടണം എന്നായിരുന്നു ആദ്യം പ്രതി പറഞ്ഞത്. എന്നാൽ ബസിന്റെ ഡോർ തുറന്നതോടെ കണ്ടക്ടറെ തള്ളിയിട്ട് ഇയാൾ ഓടുകയായിരുന്നു. ഒടുവിൽ െ്രെഡവറും കണ്ടക്ടറും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബസിൽ ഒരു നിയമവിദ്യാർഥിനി മാത്രമാണ് കേസിൽ സാക്ഷിയാകാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നത്. ബാക്കിയാരും പ്രതികരിക്കാനോ സഹായിക്കാനോ എത്തിയില്ലെന്നും നന്ദിത പറഞ്ഞു. യുവാവിന്റെ മുഖം മറയ്ക്കാതെ വിഡിയോ ഇട്ടതിൽ ഖേദമില്ലെന്നും നന്ദിത പ്രതികരിച്ചു.