ബാപ്പയും മോനും പോലെയുള്ള ബന്ധമായിരുന്നു,. ഇക്കാ മറക്കില്ലാരിക്കലും- നവാസ്

മാമുക്കോയയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. നിരവധി പേരാണ് അദ്ദേഹത്തിന്അന്തിമോപചാരം അർപ്പിച്ചുകൊണ്ട് വീട്ടിലും പൊതുദർശന സ്ഥലത്തുമെത്തിയത്. മാമുക്കോയയുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് നവാസ് വള്ളിക്കുന്നും എത്തിയിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ, കോഴിക്കോടൻ ഭാഷ പറയുന്നതിനാലാവാം പല ആളുകളും എന്നെ ‘ജൂനിയർ മാമുക്കോയ’ എന്ന് വിളിച്ച് കേട്ടിട്ടുണ്ട്. മാമുക്കോയ എന്ന മഹാനായ കലാകാരൻ്റെ കഴിവിൻ്റെ ഏഴയലത്ത് പോലും ഞാനെത്തില്ല എന്നറിയാം, എങ്കിലും ആ ഒരു പേര് ഞാനൊരു സ്വകാര്യ അഹങ്കാരമായി മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. ‘കുരുതി’യിൽ അഭിനയിക്കുമ്പോൾ ആണ് ആദ്യമായി നേരിൽ കാണുന്നത്, അന്ന് മുതൽ ഒരു ബാപ്പയും മോനും പോലെയുള്ള ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ.

പിന്നീട് ‘ബൈനറി’ എന്ന സിനിമയിൽ ബാപ്പയും മോനുമായി തന്നെ അഭിനയിക്കാനും ഭാഗ്യമുണ്ടായി. പലപ്പോളും വീട്ടിൽ പോയി കണ്ടിട്ടുണ്ട് എങ്കിലും, ചെറിയ ഒരു ഇടവേളക്ക് ശേഷം കുറച്ച് മുമ്പ് പുതിയൊരു സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ ഇക്കാനെ നേരിട്ട് പരിചയമുള്ള ആളെന്ന നിലയിൽ എന്നെയായിരുന്നു പിന്നണി പ്രവർത്തകർ കൂടെ കൂട്ടിയത്, അസുഖ ബാധിതനായി ആകെ ക്ഷീണിച്ച് ആശുപത്രിയിൽ കിടന്നു തിരികെ വന്ന സമയമായിരുന്നു അത്. ഞങ്ങളെ കണ്ടപ്പോൾ തന്നെ ആരാ മനസ്സിലായില്ല എന്ന ചോദ്യം.

ഞാനാകെ വല്ലാണ്ടായി, ഇക്കാക്ക് എന്നെ മനസ്സിലായില്ലേ എന്ന് ചോദിച്ചു തീരലും. നവാസേ, അതിന് അന്നോട് ഞാൻ ചോദിച്ചോ, ഇവരാരോക്കെയാടാ എന്ന വാൽസല്യം നിറഞ്ഞ ചോദ്യം മാത്രം മതി ഇക്കാക്ക് എന്നോടുള്ള ഇഷ്ടത്തിൻ്റെ ആഴമറിയാൻ. ചെറുപ്പം മുതൽ ടിവി യിൽ കണ്ടു പരിചിതമായ ആ നല്ല മനുഷ്യനെ ഇത്രമേൽ അടുത്തറിയാനായത് തന്നെ മുജ്ജന്മ സുകൃതം. ഇക്കാ മറക്കില്ലൊരിക്കലും