അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ശ്യാമള (76), സാബു ലാൽ (50) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുൻപ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് സാബു ലാല്‍ മനോവിഷമത്തിലായിരുന്നു. അർബുദബാധിതയായി ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മരണം.

ശ്യാമളയെ കൊലപ്പെടുത്തി സാബു ലാല്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കൊണ്ടുപോകുന്നു എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു സാബു ലാലിന്റെ മൃതദേഹം. ശ്യാമള നിലത്ത് മരിച്ചു കിടക്കുകയായിരുന്നു.