ഒടുവില്‍ ചിരിക്കുന്നത് വരെ ഞാന്‍ നിര്‍ത്തി, ബുളീമിയ രോഗത്തെ അതിജീവിച്ചതിനെ കുറിച്ച് പാര്‍വതി തിരുവോത്ത്

തന്റെ ജീവിതത്തില്‍ താന്‍ നേരിടേണ്ടി വന്ന വിഷമാവസ്ഥകളെ കുറിച്ച് തുറന്ന് പറയുകയാണ് നടി പാര്‍വതി തിരുവോത്ത്. താന്‍ അനുഭവിച്ച ബുളീമിയ. എന്ന രോഗാവസ്ഥയെ കുറിച്ചാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമിതമായി ഭക്ഷണം കഴിക്കുന്ന രോഗാവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ചുള്ള ആളുകള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ അഭിപ്രായങ്ങളും തമാശകളുമാണ് തന്നെ ബുളീമിയ എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.-പാര്‍വതി കുറിച്ചു.

പാര്‍വതിയുടെ വാക്കുകളിങ്ങനെ, എന്റെ ചിരി ഞാന്‍ വര്‍ഷങ്ങളോളം അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാകുന്നതിനെ കുറിച്ച് ഒപ്പം ജോലി ചെയ്യുന്നവര്‍ പറയാറുണ്ടായിരുന്നു. കൂടാതെ എനിക്ക് നല്ല ആകൃതിയിലുള്ള ഭംഗിയുള്ള താടിയില്ലെന്നും പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിരിക്കുന്നത് തന്നെ ഞാന്‍ നിര്‍ത്തി. മുഖം വിടര്‍ത്താതെ തുറന്നു ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ പതുക്കെ ചിരിച്ചിട്ടുണ്ട്.

ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്ക് പോയാലും ഞാന്‍ തനിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. കാരണം, ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും ആളുകള്‍ എന്നോട് പറയാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് കുറച്ച് കഴിച്ചൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അത് കേട്ടാല്‍ പിന്നെ ഒന്നും കഴിക്കാന്‍ തോന്നില്ല.

ഞാന്‍ അവസാനം കണ്ടതിലും നീ തടി വച്ചോ? നീ കുറച്ച് മെലിയണം? , ആഹാ നീ തടി കുറഞ്ഞോ? നന്നായി, നീ ഡയറ്റിംഗൊന്നും ചെയ്യാറില്ലേ ? നീ കൂടുതല്‍ കഴിക്കുന്നുണ്ട്, ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും, മാരിയനില്‍ ഉണ്ടായിരുന്ന പോലെ എന്താ തടി കുറക്കാത്തത്,- ഞാന്‍ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്, ഇതൊക്കെ തമാശയായി എടുത്തൂടെ എന്ന കമന്റുകള്‍ ഒന്നും തന്റെ എന്റെ ശരീരം കേട്ടിരുന്നില്ല.

ആളുകള്‍ പറയുന്നത് എല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും ഞാന്‍ സ്വയം അത്തരം കമന്റുകള്‍ പറയാനും തുടങ്ങി. അതിന് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്നാല്‍ ആ വാക്കുകള്‍ എല്ലാം തന്നെ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അധികം വൈകാതെ തന്നെ ഞാന്‍ ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു. വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ടാണ് ഞാന്‍ അതില്‍ നിന്ന് പുറത്തേക്ക് കടന്നത്. എന്റെ സുഹൃത്തുക്കളുടെയും ഫിറ്റ്നെസ് കോച്ചിന്റെയും തെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ ആരംഭിച്ചത്. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും കമന്റുകളും അഭിപ്രായങ്ങളും എല്ലാം തന്നെ നിങ്ങളുടെ മനസില്‍ സൂക്ഷിച്ചാല്‍ മതി. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും പറയാതിരിക്കുക.