കാസര്‍കോട്: പെരിയ സുബൈദ കൊലക്കേസില്‍ ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി. പെരിയ ചെക്കിപ്പള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ കൊലപ്പെടുത്തിയ കേസിൽ കുഞ്ച കോട്ടക്കണ്ണി അബ്ദുള്‍ ഖാദറാണ് ഒന്നാം പ്രതി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ബുധനാഴ്ച വിധിക്കും. അതേസമയം, കേസിലെ മൂന്നാംപ്രതിയായ അര്‍ഷാദിനെ കോടതി വെറുതെവിടുകയായിരുന്നു.
കുടുംബശ്രീ പ്രസിഡന്റ് കൂടിയായ സുബൈദയെ 2018 ജനുവരി 17-നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയെത്തിയ പ്രതികള്‍ വെള്ളം ചോദിക്കുകയും തുടര്‍ന്ന് സുബൈദ വെള്ളമെടുക്കാനായി വീടിനകത്തേക്ക് പോയപ്പോള്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്
ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങുകയായിരുന്നു. മറ്റൊരു കേസില്‍ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കി തിരികെകൊണ്ടുവരുന്നതിനിടെ രണ്ടാംപ്രതി അസീസ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു കേസില്‍ ആകെ നാലു പ്രതികളുണ്ടായിരുന്നത്. ഇതില്‍ നാലാംപ്രതിയെ പിന്നീട് മാപ്പുസാക്ഷിയാക്കി.
കര്‍ണാടകയിൽ നിന്നുള്ള മടങ്ങി വരവിൽ കാസര്‍കോട്ടേക്കുള്ള ബസ്സില്‍ ഇരിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞാണ് രണ്ടാം പ്രതിയായ അസീസ് പുറത്തിറങ്ങി. എന്നാൽ സമീപത്തെ മതിലിനടുത്തേക്ക് മൂത്രമൊഴിക്കാനായി പോയ ഇയാള്‍ പെട്ടെന്ന് പോലീസിനെ കബളിപ്പിച്ച് മതില്‍ചാടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെയും ഇയാളെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.