എന്തും പറയാമെന്നാണോ, മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ കിടുങ്ങിപ്പോകുമെന്നാണോ നിങ്ങള്‍ വിചാരിച്ചത്?’; പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി

നിയമസഭയില്‍ മകളുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതില്‍ പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യവിരുദ്ധമായ കാര്യങ്ങളാണോ സഭയില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് പറയണം. അല്ലാതെ വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടതെന്നും അതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: ”ഇന്ന് തെറ്റായ ഒരുപാട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യൂ കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടി കളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താ നിങ്ങള്‍ വിചാരിച്ചത്, മകളെ പറ്റി പറഞ്ഞാല്‍ ഞാന്‍ കിടുങ്ങി പോകുമെന്നാണോ. പച്ചക്കള്ളമാണ് നിങ്ങള്‍ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്ററായിട്ട് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്.”

”എന്തും പറയാമെന്നാണോ. അത്തരം കാര്യങ്ങള്‍ മനസില്‍ വച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എന്തും പറയുന്ന സ്ഥിതി വരുത്തരുത്. വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. പറഞ്ഞാ കാര്യങ്ങളെ കുറിച്ച് എന്താണ് പറയേണ്ടത് അത് പറയണം. ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടത്. അതാണോ സംസ്‌കാരം. അത്തരം കാര്യങ്ങളായിട്ടല്ല മുന്നോട്ട് പോകേണ്ടത്.”