വ്ലോഗർ ഷാക്കിർ സുബ്‌ഹാനെതിരെ പോക്‌സോ കേസ്, പീഡനത്തിനിരയാക്കി ഗർഭച്ഛിദ്രം നടത്തി, പരാതിയുമായി മുൻഭാര്യ

കൊച്ചി : വ്ലോഗർ ഷാക്കിർ സുബ്‌ഹാനെതിരെ മുൻഭാര്യയുടെ പോക്‌സോ പീഡന പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ധർമ്മടം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു . ശൈശവ വിവാഹം, ഗാർഹിക പീഡനം എന്നിവയാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

താൻ പ്രായപൂർത്തിയാകും മുൻപ് വിവാഹം കഴിച്ചു, 15ാം വയസിൽ ഗർഭിണിയായിരിക്കെ അതിക്രൂരമായി പീഡിപ്പിച്ചു, ഗർഭച്ഛിദ്രം നടത്തിച്ചു തുടങ്ങിയവയാണ് ആദ്യഭാര്യയുടെ പരാതിയിലെ പ്രധാന ആരോപണം. ഇവർ ധർമ്മടം പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് ഇപ്പോൾ പൊലീസ് തുടർ നടപടികൾ കൈക്കൊണ്ടിരിക്കുന്നത്.

പരാതിയിലെ സംഭവങ്ങൾ നടന്നത് ഇരിട്ടി സ്റ്റേഷൻ പരിധിയിൽ വരുമെന്നതിനാൽ അങ്ങോട്ട് മാറ്റുമെന്ന് ധ‌ർമ്മടം പൊലീസ് പറഞ്ഞു. അതിനുശേഷം ഷാക്കിറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോയെന്നതിൽ ഇരിട്ടി പൊലീസ് തീരുമാനമെടുത്തേക്കും. സൗദി അറേബ്യൻ യുവതി നൽകിയ ലൈംഗികാതിക്രമ കേസിൽ ഷാക്കിറിന് ഹൈക്കോടതി സ്ഥിര ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ഷാക്കിർ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാവുകയും ചെയ്തിരുന്നു. എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് 29കാരിയായ സൗദി യുവതി പരാതിയിൽ പറയുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് ഷാക്കീർ സുബ്‌ഹാൻ ഹോട്ടലിലെത്തിയത്. ഈ സമയം യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇയാൾ പുറത്തു പോയ സമയമാണ് പീഡനശ്രമം നടന്നതെന്നാണ് യുവതി പറയുന്നത്.