സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിപക്ഷം, സമരം ശക്തമായതോടെ പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിപക്ഷം. സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. അതേസമയം സെക്രട്ടറിയേറ്റില്‍ എത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങള്‍ വളഞ്ഞാണ് സമരം.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരത്തില്‍ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. അതേസമയം ബിജെപിയും പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷിക ദിനത്തില്‍ ശക്തമായ സമരവുമായി രംഗത്തുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ബിജെപിയുടെ രാപ്പകല്‍ സമരം. സമരം ശക്തമായതോടെ നഗരത്തിലേക്കുള്ള പല റോഡുകളും ഗതാഗതം തടസ്സപ്പെട്ടു.

സമരക്കാരും പോലീസും തമ്മില്‍ റോഡിന്റെ പലഭാഗത്തും വാക്കേറ്റം ഉണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായിട്ടാണ് പ്രതിപക്ഷം ആചരിക്കുന്നത്. അതേസമയം സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം. പാളയ്ത്ത് നിന്നും എത്തുന്ന വാഹനങ്ങള് ബേക്കറി ജംക്ഷനിനെ ഫ്‌ലൈ ഓവര്‍ വഴി പോകണം.