ബസ് ഉടമയെയും മകനെയും ഫ്ലാറ്റിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

പാലക്കാട്: സ്വകാര്യ ബസ് ഉടമയെയും മകനെയും അക്രമികൾ ഫ്ലാറ്റിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് പത്തോളം പേർ ചേർന്ന് ഫ്ലാറ്റിൽ കയറി ആക്രമിച്ചത്. ഫ്ലാറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ബസ് ജീവനക്കാർക്കും പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഒറ്റപ്പാലം-തൃശൂർ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാർ സമരം നടത്തി. പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.

ബസ് സർവീസ് അവസാനിപ്പിച്ച് ഫ്ലാറ്റിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ബസ് കണ്ടക്ടറായ കുന്നത്തുവീട്ടിൽ രാജൻ, തൃശൂർ കോടാലി സ്വദേശി രതീഷ് എന്നീ ജീവനക്കാർക്കാണ് പരിക്കേറ്റത്.

എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമല്ല. പരിക്കേറ്റ നാലുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ തന്നെ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം നടത്തുന്നത്.