![pulwama](https://thekarmanews.com/wp-content/uploads/2023/12/pulwama.jpg)
40 സൈനികരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ പുൽവാമ ആക്രമണം വീണ്ടും ആവർത്തിക്കപ്പെടുമെന്ന് മതപഠന കേന്ദ്രം വിദ്യാർത്ഥിയുടെ കൊലവിളി. എക്സിലൂടെയാണ് യുവാവ് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇൻഷാ അള്ളാഹ്… വൈകാതെ ഒരിക്കൽ കൂടി പുൽവാമ ആവർത്തിക്കും”. ഇതായിരുന്നു മുഹമ്മദ് തൽഹ മഷർ എന്നയാളുടെ കൊലവിളി.
ഝാർഖഡ് ജംഷദ്പൂർ സ്വദേശിയാണ് യുവാവ്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവിനെ എടിഎസ് (ആൻഡി ടെററിസ്റ്റ് സ്ക്വാഡ്) പിടികൂടി. പോലീസും എടിഎസ് സംഘവും സംയുക്തമായി ചോദ്യം ചെയ്യുകയാണ് ഇയാളെ. സോഷ്യൽ മീഡിയയിൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദിയോബാൻഡ് പോലീസാണ് വിശദമായ അന്വേഷണം നടത്തുന്നത്. ഇയാളുടെ ഫോൺ കോൾ വിശദാംശങ്ങൾ പോലീസ് പരിശോധിക്കുകയാണ്. മൊബൈൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
2019 ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ആക്രമണം. കാർബോംബുമായെത്തിയ ചാവേർ സൈനിക വാഹത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. 40 സൈനികരാണ് വീരമൃത്യു വരിച്ചത്.പുൽവാമ ആക്രമണത്തിന് സമാനമായിട്ടാണ് ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണം ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരെ പിടികൂടുന്നതിനായുള്ള സൈനിക നീക്കം സുരക്ഷാ സേന തുടരുന്നതിനിടെ രജൗരി, പൂഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ തടഞ്ഞു. പ്രദേശത്ത് വ്യോമനിരീക്ഷണം വര്‍ധിപ്പിച്ചിരിക്കുകയാണ്.
സൈന്യത്തിന്റെ നേതൃത്വത്തില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്, പൂഞ്ച് ജില്ലയിലെ രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ധത്യാര്‍ മോറിന് സമീപം സ്ഥിതിചെയ്യുന്ന കൊടുംവളവില്‍ വ്യാഴാഴ്ച വൈകുന്നേരം 3:45 നായിരുന്നു സൈനിക വാഹനങ്ങള്‍ക്കു നേരേ ഭീകരര്‍ ആക്രമണം നടത്തിയത്. സഞ്ചരിച്ചുകൊണ്ടിരുന്ന സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ പതിയിരുന്ന ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിന് സ്‌നിഫര്‍ നായ്ക്കളെയടക്കം വിന്യസിച്ചു കൊണ്ടാണ് സൈനികര്‍ തിരച്ചില്‍ നടത്തുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ ആക്രമണ റൈഫിളുകളുടെ ഉപയോഗം പ്രദര്‍ശിപ്പിച്ച ഭീകരര്‍ ആക്രമണ സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 1980-കളില്‍ അമേരിക്കയില്‍ വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസില്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായ മാഗസിന്‍ ഉപയോഗിക്കുന്ന ആയുധമാണ് കാര്‍ബൈന്‍. യുഎസ് സായുധ സേനയുടെ കാലാള്‍പ്പട ഉപയോഗിക്കുന്ന ആയുധമാണിതെന്നാണ് വിവരം. മറ്റ് 80 ലധികം രാജ്യങ്ങളും ഇത് സ്വീകരിച്ചിട്ടുണ്ട്.
റോഡില്‍ കൊടുംവളവുകളും കുണ്ടും കുഴിയും കാരണം ഈ സമയത്ത് സൈനിക വാഹനങ്ങള്‍ വേഗത കുറക്കുമെന്നുള്ളതിനാലാണ് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ധാത്യാര്‍ മോര്‍ എന്ന സ്ഥലം ആക്രമണത്തിനായി ഭീകരര്‍ തിരഞ്ഞെടുത്തതെന്ന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധേര കി ഗലിക്കും ബുഫ്‌ലിയാസിനും ഇടയിലുള്ള ധത്യാര്‍ മോര്‍ എന്ന കുന്നിന്‍ മുകളിലാണ് ഭീകരര്‍ നിലയുറപ്പിച്ചിരുന്നത്. അവിടെ നിന്നാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തെ പ്രതിപക്ഷ നേതാക്കള്‍ അപലപിക്കുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ശിവസേനയുടെ തീപ്പൊരി നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പൂഞ്ചിലെ ആക്രമണത്തിനും 40 സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ജീവനക്കാര്‍ കൊല്ലപ്പെട്ട 2019 ലെ പുല്‍വാമ ആക്രമണത്തിനും സമാനതകളുണ്ടെന്ന് സൂചിപ്പിച്ചു.