സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്, ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നത്. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

2022 മേയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കണം. നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേർത്തു