75കാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയൽ നടിയും ആൺ സുഹൃത്തും അറസ്റ്റിൽ‌

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. പരാതിക്കാരനായ 75കാരനിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഘം കൂടുതൽ പണത്തിനായി ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി.

വീട് വാടകയ്ക്ക് ആവശ്യപ്പെട്ട് നിത്യ വയോധികനെ ബന്ധപ്പെട്ടു. ഫോണിലൂടെ നിരന്തരമുള്ള സംഭാഷണം സൗഹൃദമായി. ഇതിനിടെ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് നിത്യ വയോധികനെ വിളിച്ചുവരുത്തി. വീട്ടിൽ വെച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തു. പ്രതികൾ മുൻ നിശ്ചിയിച്ച പ്രകാരം നിത്യയുടെ ആൺ സുഹൃത്ത് വീട്ടിലെത്തി. ഇരുവരുടേയും ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെട്ടുത്തി. തുടർന്ന് ഇരയിൽ നിന്ന് 11 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു.

പണം ആവശ്യപ്പെട്ട് സീരിയൽ നടിയും ആൺസുഹൃത്തും നിരന്തരം ഇരയെ ഭീഷണിപ്പെടുത്തി. ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ നയോധികൻ ജൂലൈ 18ന് പരവൂർ പൊലീസിൽ ഇരുവർക്കുമെതിരെ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ പ്രതികൾ ഒളിവിൽ പോയി. പരവൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പണം നൽകാമെന്ന് പറഞ്ഞ് ഇവരെ തന്ത്രപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.