പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍

കൊച്ചി. പെട്രോള്‍ പമ്പ് ജീവനക്കാരന് കളമശ്ശേരിയില്‍ ക്രൂരമര്‍ദനം. സിഎന്‍ജി നിറയ്ക്കാന്‍ വന്ന യാത്രക്കാരനോട് വാഹനത്തില്‍ നിന്നും ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ആളെക്കൂട്ടിവന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീവനക്കാരനെ മര്‍ദിച്ചതിന് പിന്നാലെ പമ്പിനുനേരെയും ആക്രമണം ഉണ്ടായി.

ആറ് പേര്‍ ചേര്‍ന്നാണ് പെട്രോള്‍ പമ്പില്‍ അക്രമം നടത്തിയത്. സുഹൈല്‍, ബിന്‍ഷാദ്, വിശ്വജിത്, വിഷ്ണു, റിസാഫ്, അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. അപകടം ഒഴുവാക്കുവാന്‍ വാഹനത്തിന് ഉള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി ആളെക്കൂട്ടി എത്തിയ സംഘം ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.