ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ തലകറങ്ങി വീണു, ബാല്യകാലത്തെ ദാരിദ്ര്യ കഥ വെളിപ്പെടുത്തി ശ്രീജ രവി

മലയാള സിനിമയിലേയും തമിഴ് സിനിമയിലേയും മുൻനിര ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ശ്രീജ രവി. ഡബ്ബിങ് മാത്രമല്ല, അഭിനയത്തിലും ശ്രീജ തന്റെ കഴിവ് തെളിയിച്ചു. വരനെ ആവശ്യമുണ്ട് എന്ന സുരേഷ് ഗോപി ചിത്രത്തിൽ കുക്കറമ്മ എന്ന കഥാപാത്രവുമായും ശ്രീജ എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം ഇപ്പോൾ മകൾ രവീണ രവിയും തെന്നിന്ത്യയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റായി എത്തിയിരിക്കുകയാണ്. ശരീരത്തിന് പ്രായമാകുമ്പോഴും ശ്രീജയുടെ മനസ്സിനും ശബ്ദത്തിനും ഇന്നും ചെറപ്പമാണ്. എന്നാൽ അമ്മയും മകളും ഒരേപോലെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ശ്രീജയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. എന്റെ അമ്മ കലാകാരിയായിരുന്നു. അച്ഛൻ കുഞ്ഞിക്കുട്ടൻ എഞ്ചിനീയറും. ഞങ്ങൾ കണ്ണൂരുകാരാണ്. അമ്മ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. അമ്മ അഭിനയിച്ച സിനിമകളിൽ മകനേ നിനക്കു വേണ്ടി, കരിപുരണ്ട ജീവിതങ്ങൾ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് എന്നിവ മാത്രമേ എനിക്ക് ഓർമ്മയുള്ളൂ. ഞങ്ങൾ ഒമ്പത് മക്കളാണ്. എട്ടാമത്തെ ആളാണ് ഞാൻ. 1972 ൽ അച്ഛൻ മരിച്ചു. അച്ഛന്റെ മരണ ശേഷം ഞങ്ങൾ നാലു പേരുമായി അമ്മ മദ്രാസിലേക്ക് വന്നു. മറ്റ് അഞ്ച് സഹോദരങ്ങളും അമ്മയുടെ കൂടെ വരാൻ തയ്യാറായിരുന്നില്ല

അവർക്കെല്ലാം നാട്ടിൽ ജോലികളുണ്ടായിരുന്നു. അന്ന് മദ്രാസായിരുന്നു സിനിമാ ഹബ്. അഭിനയിക്കാൻ അവസരങ്ങൾ കിട്ടും എന്ന പ്രതീക്ഷയോടെയാണ് അമ്മ ഞങ്ങളുമായി വണ്ടി കയറിയത്, പക്ഷെ അമ്മയുടെ പ്രതീക്ഷ തെറ്റി. പ്രതീക്ഷിച്ചത് പോലെ അമ്മയ്ക്ക് അവസരം കിട്ടിയില്ല. അമ്മയുടെ സംസാരത്തിലെ കണ്ണൂർ ശൈലിയും ഡബ്ബിങ്ങിൽ അവസരങ്ങൾ കുറയാൻ കാരണമായി.

അക്കാലത്ത് ആരും സിനിമാക്കാർക്ക് വീടു വാടകയ്ക്ക് കൊടുക്കില്ലായിരുന്നു അതുകാരണം അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളേയും കൂട്ടി അമ്മ ആറോ ഏഴോ മാസം കൂടുമ്പോൾ വീടുമാറുന്നത് പതിവായിരുന്നു. അങ്ങനെ കോടമ്പാക്കത്ത് കുട്ടിക്കാലത്ത് തന്നെ പത്തോളം വാടക വീടുകളിൽ ഞങ്ങൾ മാറിമാറി താമസിച്ചിട്ടുണ്ട്. അമ്മ അന്നത്തെ ഫിഫ്ത് ഫോം ആണ്. ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. അങ്ങനെ ഫാത്തിമ മെട്രിക്കുലേഷൻ സ്‌കൂളിൽ ചെറിയ ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്ന ജോലി നേടി.

അതേ സ്‌കൂളിൽ എനിക്കും ജ്യോതിഷിനും സൗജന്യ വിദ്യാഭ്യാസം ഭക്ഷണത്തിനു പോലും വകയില്ലാത്ത ദാരിദ്ര്യത്തെ ശ്രീജ കൃത്യമായി പറയുന്നുണ്ട്. ഒരിക്കൽ അസംബ്ലിക്ക് വെയിലത്തു നിൽക്കുമ്പോൾ ഞാൻ തലകറങ്ങി വീണു, സിസ്റ്റർമാർ തന്നെ സ്റ്റാഫ് റൂമിൽ കൊണ്ടു പോയി കാര്യം തിരക്കുമ്പോൾ ഞാൻ കരയുകയായിരുന്നു. ഞങ്ങൾ രാവിലെ ഒന്നും കഴിക്കാതെയാണ് സ്‌കൂളിൽ വരുന്നതെന്നറിഞ്ഞതു മുതൽ സ്‌കൂളിൽ നിന്നു ഞങ്ങൾക്ക് സൗജന്യമായി ഉച്ചഭക്ഷണവും തന്നു തുടങ്ങി. സ്‌കൂൾ സമയം കഴിഞ്ഞാൽ അമ്മ മറ്റ് കുട്ടികൾക്ക് ട്യൂഷൻ എടുക്കും. അവരുടെ വീടുകളിൽ നിന്നു ചായയും ബിസ്‌ക്കറ്റും കിട്ടിയാൽ ചായ മാത്രം കുടിച്ച് ബിസ്‌ക്കറ്റ് ഞങ്ങൾക്ക് കൊണ്ടു തരുമായിരുന്നു.