പോലീസുകാരന്റെ മകളുടെ മരണം, പിന്നിൽ ലഹരി മാഫിയ എന്ന് സംശയം, ആന്തരികാവയവങ്ങളിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യം കണ്ടെത്തി

തിരുവനന്തപുരം : പൊലീസുകാരന്റെ ഏക മകളുടെ മരണത്തിന് പിന്നിൽ ലഹരി മാഫിയ എന്ന സംശയം മുറുകുന്നു. മാസങ്ങൾക്ക് മുൻപ് തലസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്‌സിൽ 13കാരിയെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ലഹരിമാഫിയ വഴി കുട്ടിക്ക് നൽകിയതാണോ, അതോ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തലസ്ഥാനത്തെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വെളിച്ചത്തുവരുമ്പോഴും സ്‌കൂളുകളുടെ സൽപ്പേര് നഷ്ടപ്പെടാതിരിക്കാൻ ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നതാണ് മാഫിയകൾക്ക് സഹായകമാകുന്നതെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്.

പീഡനത്തിനിരയായി പെൺകുട്ടി മരിച്ചതിനു പിന്നിൽ ലഹരി സംഘമല്ലെന്ന് തറപ്പിച്ചുപറയാൻ അന്വേഷണസംഘത്തിനും കഴിയുന്നില്ല. എന്നാൽ ഈ വഴിയിലേക്ക് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറാകാത്തതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം ഇന്ന് ആൺ പെൺ വേർതിരിവ് ഇല്ലാത്ത അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. സ്‌കൂൾ കുട്ടികളും ഈ വലയിൽ അപകപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.