ന്യൂഡൽഹി : തെരുവ്നായകളുടെ ആക്രമണത്തിൽ കണ്ണൂരില്‍ 11 വയസുകാരന്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രിം കോടതി. കുട്ടിയെ ആക്രമിച്ച തെരുവുനായകളെ മാനുഷികമായ രീതിയില്‍ ദയാവധം ചെയ്യാന്‍ അനുമതി നല്‍കണം എന്ന ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലായ് 12ന് കോടതി പരിഗണിക്കും. എതിര്‍ കക്ഷികള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു.
ഇതിൽ ജൂലൈ 7 നകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കണ്ണൂരില്‍ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും കണ്ണൂര്‍ ജില്ല പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി പി ദിവ്യ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു ഇത് കാണാൻ കോടതി തയ്യാറായില്ല.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് അപേക്ഷ പരിഗണിക്കുന്നത്. തെരുവ് നായ്ക്കളെ പേടിച്ച് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും തെരുവുനായ ശല്യം തടയാന്‍ ഇടപെട അനിവാര്യമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പ്രതികരിച്ചു.