മുഖ്യമന്ത്രിയുടെ പേരിൽ ടെന്നീസ് ടൂർണമെന്റ്, 40 ലക്ഷം അനുവദിച്ചു, ധൂർത്തിന് കുറവില്ലെന്ന് വിമർശനം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേരിൽ ടെന്നീസ് ടൂർണമെന്റ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് സർക്കാരിന്റെ ഇത്തരം ധൂർത്ത് പരിപാടി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കോടികൾ ചിലവഴിച്ചാണ് സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പേരിൽ ടെന്നീസ് ടൂർണമെന്റ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനം.

സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് എന്നാണ് പേര്. 40 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചു നൽകിയത്. അടുത്തിടെ സ്പീക്കറുടെ ഘാന സന്ദർശനത്തിനും 13 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് സർക്കാർ ദുഷ്പ്രചരണത്തിനായി ധൂർത്ത് നടത്തുന്നത്.

കടമെടുത്ത് കടമെടുത്ത് ഇനി കടം ചോദിക്കാൻ ആരും ബാക്കിയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലവിൽ ഉള്ളത്. അതേസമയം കൂടുതൽ പണം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഈ നില തുടർന്നാൽ ഭാവിയിൽ വായ്പാ തിരിച്ചടവിനായി മാത്രം കടമെടുക്കേണ്ട സ്ഥിതിയുണ്ടാകും എന്നതാണ് വാസ്‌തവം.