മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും പരസ്യമായി അതൃപ്തി അറിയിച്ച് ഗവർണർ Governor

തിരുവനന്തപുരം. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും പരസ്യമായി അതൃപ്തി വിയോജിപ്പും അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം?’ സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടേ? ഗവർണർ പറഞ്ഞു. സര്‍ക്കാരിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.

രാജിവച്ച മന്ത്രി സജി ചെറിയാന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ ഓഫിസിൽ തിരുകിക്കയറ്റിയ സംഭവത്തിൽ ആണ് ഗവർണർ ഇങ്ങനെ പ്രതികരിച്ചത്. പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ ജോലിയും പെൻഷനും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ നടപടി എടുത്തതെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം 28 ആയി ഉയര്‍ത്തിയിരുന്നു. അഞ്ച് പേരെ കൂടി ഉള്‍പ്പെടുത്തിയ നിയമന ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയതോടെ സ്റ്റാഫുകളുടെ എണ്ണം 30 ആയി വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാറ്റി നിയമനം നല്‍കിയത്.

വിദ്യാഭ്യാസ യോഗ്യത പോലും കണക്കിലെടുക്കാതെ നിയമിക്കുന്ന പഴ്സനൽ സ്റ്റാഫിന് 30,000 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണു സർക്കാർ രാഷ്ട്രീയ നിറത്തിന്റെ പേരിൽ ശമ്പളം നൽകുന്നത്. 2 വർഷം ജോലി ചെയ്താൽ ഇവർക്കെല്ലാം പെൻഷൻ കിട്ടുമെന്നാണ് ശ്രദ്ധേയം.

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ നേരത്തേ പരസ്യമായി രംഗത്ത് വന്നിരുന്നു. പഴ്സനൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ഗവർണർ ആരാഞ്ഞെങ്കിലും സർക്കാർ അക്കാര്യത്തിൽ ഒരക്ഷരം മറുപടി നൽകിയതുമില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നതാണ്.