നിയമസഭയിൽ വാക്പോര്; അമ്മാതിരി വര്‍ത്തമാനം വേണ്ടെന്ന് മുഖ്യമന്ത്രി, ഇങ്ങോട്ടും അതു വേണ്ടെന്ന് പ്രതിപക്ഷ നേതാവ്, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം. നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വാക്പോര്. സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്ന് വിഡി സതീശൻ. നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ ഇതേ നാണയത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. ‘ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ കാര്യോപദേശക സമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

കാര്യോപദേശക സമിതി യോഗത്തിൽ ഫെബ്രുവരി 9 മുതൽ കെപിസിസിയുടെ നേതൃത്വത്തിൽ ‘സമരാഗ്നി’ എന്ന പ്രചരണ ജാഥ നടക്കുന്നതിനാൽ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പരിപാടികൾ നടക്കുമ്പോൾ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞത്. നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.

ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനമായിട്ടുള്ളത്. നേരത്തെ മാര്‍ച്ച് 20 വരെയാണ് ബജറ്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ നടക്കും.