വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യ, മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, വീട്ടിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തി

ചെന്നൈ : തമിഴ് ചലച്ചിത്ര താരം വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവസമയം വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തി. മീരയുടെ മുറിയില്‍ രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പിന്നാലെ മീരയുടെ ഫോണ്‍ പോലീസ് വിദഗ്ധ പരിശോധനയ്‌ക്ക് വേണ്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്താണ് ചെന്നൈ ആള്‍വപ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചത്. ചര്‍ച്ച് പാര്‍ക്ക് സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മീര. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. കാവേരി ഹോസ്പിറ്റലിലായിരുന്നു ചികിത്സ.

ചൊവ്വാഴ്‌ച പുലർച്ചെ മൂന്ന് മണിക്ക് റൂമില്‍ നിന്നും ശബ്ദം കേട്ട് വിജയ് ആന്‍റണി മീരയുടെ മുറിയിൽ എത്തിയപ്പോഴാണ്മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. പിന്നാലെ താഴെ ഇറക്കി അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നടന്റെ മൂത്ത മകളാണ് മരിച്ച മീര.