മമ്മുക്ക എന്റെ തലയിൽ ഒന്ന് കൈ വെച്ചു, റസാക്കാണ് അന്ന് ആ വേഷം എനിക്ക് തന്നത്- വിനോദ് ​ഗുരുവായൂർ

ഹാസ്യ പാരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ. എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിദോദ് ഏറെ ശ്രദ്ധയാകർഷിച്ചത്. നാടക രംഗത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇപ്പോളിതാ തിരക്കഥാകൃത്ത് ടി.എ. റസാക്കിനെക്കുറിച്ചുള്ള ഓർമ്മകളുമായെത്തിയിരിക്കുകയാണ് വിനോദ്. എന്നെയും എന്നിലെ അഭിനേതാവിനേയും ഒരു പാട് സ്നേഹിച്ച ഒരു എഴുത്തുക്കാരൻ . എനിക്ക് സിനിമയിൽ ഒരു മേൽ വിലാസം ഉണ്ടാക്കി തന്നതും റസാക്കയാണ് എന്ന് വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിങ്ങനെ

ടി.എ. റസാക്ക് എന്ന തിരക്കഥാകൃത്ത് ഓർമ്മയായിട്ട് ഒരു വർഷം കൂടി കടന്ന് പോകുന്നു. എന്നെയും എന്നിലെ അഭിനേതാവിനേയും ഒരു പാട് സ്നേഹിച്ച ഒരു എഴുത്ത് ക്കാരൻ . എനിക്ക് സിനിമയിൽ ഒരു മേൽ വിലാസം ഉണ്ടാക്കി തന്നതും റസാക്കയാണ്. കുട്ടികാലം മുതല്ക്കെ ഞാൻ സ്വപ്നം കണ്ടിരുന്ന മമ്മുക്ക എന്ന മഹാനായ അഭിനേതാവിന്എന്നെ പരിചയപ്പെടുത്തിയതും റസാക്കയുടെ നല്ല മനസാണ് . “പരുന്ത്” എന്ന പത്മകുമാർ സംവിധാനം ചെയ്ത സിനിമയിൽ ഒരു കൊച്ചു വേഷം ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു റസാക്ക . കോഴിക്കോട് മഹാറാണി ഹോട്ടലിലെ മുറയിൽ വെച്ച് കഥാപാത്രത്തെ കുറിച്ച് എന്നോട് പറഞ്ഞു. മമ്മുക്കയോടൊപ്പമുള്ള കോമ്പിനേഷൻ സീനാണെന്ന് കേട്ടതോടെ മനസിൽ പൂത്തിരി കത്തി . സിനിമയുടെ ടേണിംഗ് പോയന്റാണ് ഈ സീൻ .ഈ കഥാപാത്രം എന്നോട് ചെയ്യാനാണ് മമ്മുക്ക പറഞ്ഞത്. ഞാനത് നിന്നെ ഏല്പ്പ്പിക്കുകയാണ് നന്നായ് ചെയ്യണം എന്ന് റസാക്ക .പിറ്റേ ദിവസമാണ് ഷൂട്ട് . അന്ന് രാത്രി സ്വപ്നം പൂവണിയുന്ന സന്തോഷവുമായ് ഉറങ്ങി – പിറ്റേന്ന് ഷൂട്ടിംഗ് ലൊക്ഷേ നിൽ എത്തി മേക്കപ്പ് ചെയ്ത് ഡ്രസും അണിഞ്ഞ് ഡയലോഗും പഠിച്ച് ഞാൻ നില്ക്കു കയാണ്. മമ്മുക്ക വന്നു ഹോസ്പ്പിറ്റൽ സീനാണ് വയറ്റത്ത് കത്തി കുത്തേറ്റ് കിടക്കുകയാണ്. ഡയരക്ടർ പത്മകുമാർ സാർ എന്നെ മമ്മുക്ക ക്ക് പരിചയപ്പെടുത്തിയപ്പോൾ . മമ്മുക്ക പറഞ്ഞു അപ്പോൾ ഈ കഥാപാത്രം റസാക്ക് ചെയ്യാമെന്ന് പറഞ്ഞതല്ലേ ?

ഡയരക്ടർ പറഞ്ഞു ഇല്ല റസാക്ക ചെയ്യുന്നില്ലെന്ന് പറഞ്ഞു. റസാക്കിനെ വിളിച്ചേന്ന് സീരിയസായി മമ്മുക്ക പറഞ്ഞപ്പോൾ ഡയരക്ടർ റസാക്കയെ വിളിക്കാൻ പോയി. ആ സമയം എന്റെ മനസിൽ ആകുലതകളായിരുന്നു എന്റെ അവസരം നഷ്ട്ടപ്പെടും എന്ന് ഞാൻ ഉറപ്പിച്ചു മാറി നിന്നു . ഈ സമയം റസാക്ക വന്ന് എന്റെ കൈപിടിച്ച് മമ്മുക്കയുടെ അടുത്ത് ചെന്നു. സ്വതസിദ്ധമായ രീതിയിൽ റസാക്ക മമ്മുക്കയോട് പറഞ്ഞു. ഞാനത് വെറുതെ പറഞ്ഞതല്ലേ .എനിക്ക് അഭിനയമൊന്നും ശരിയാകില്ല .ഇതാ ഇവൻ ചെയ്യും ആ കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ട കോഴികോട്ടെ ഒരു നടനാ അവന് ഒരു അനുഗ്രഹം കൊടുത്താള്. ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ വീണ്ടും മാനം തെളിഞ്ഞ പ്രതീതി. മമ്മുക്ക ചിരിച്ചു. എന്താ പേരെന്ന് ചോദിച്ചു. പേര് മാത്രമേ ഞാൻ പറഞ്ഞുള്ളു. ഓൻ നാടകനടനാ ,മിമിക്രി കാരനാ , പാട്ട് കാരനാ ,, എന്താ പോരെ . മമ്മുക്ക യുടെ മുഖത്ത് ചിരി വിടർന്നു ഞാൻ മമ്മുക്കയുടെ കൈ കേറി പിടിച്ചിട്ട് പറഞ്ഞു അനുഗ്രഹികണംന്ന് ബെഡിൽ കിടക്കുന്ന മമ്മുക്കയുടെ അടുത്തേക്ക് ഞാൻ കുനിഞ്ഞ് നിന്നു മമ്മുക്ക എന്റെ തലയിൽ ഒന്ന് കൈ വെച്ചു. കലാജീവിതത്തിലെ ധന്യനിമിഷം . ശേഷം ഷൂട്ട് നടന്നു ഒറ്റ ടേക്കിൽ സീൻ ഓക്കെയായ് . മമ്മുക്ക അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചു .കേവലം ഒന്നര മിനുട്ട് ദൈർഘ്യമുള്ള സീൻ അവിടെ കഴിഞ്ഞു. ഡ്രസ് മാറി ഭക്ഷണം കഴിച്ച് റസാക്കയോട് യാത്ര പറയാനും നന്ദി പറയാനും ചെന്നപ്പോൾ റസാക്ക പറഞ്ഞു. മമ്മുക്ക നിന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്ട്ടോ. നിന്റെയുളളിൽ നല്ല ഒരു നടനുണ്ടെന്നും പറഞ്ഞു എന്താ പോരെ പള്ള നെറഞ്ഞില്ലേന്ന് റസാക്ക . റസാക്കയുടെ കൈതണ്ടിൽ ഒരു ഉമ്മ കൊടുത്ത് ഞാനെന്റെ സന്തോഷവും നന്ദിയും അറിയിച്ചു. അപ്പോൾ ഫിനാൻസ് മാനേജർ വന്ന് ഒരു കവർ റസാക്കയെ എല്പ്പ്പിച്ചു. റസാക്ക തന്നെ വിനോദിന് കൊടുത്തേക്കു ന്നും പറഞ്ഞു. റസാക്ക ആ കവർ എന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു ഇതാ നിന്റെ പ്രതിഫലം എന്ന് . ഒരു ചെറിയ സീനിൽ സിനിമയിൽ അഭിനയിച്ചതിന് എനിക്ക് ലഭിച്ച വലിയ പ്രതിഫലമായിരുന്നു അത്.

സിനിമ ആദ്യ ദിവസം തന്നെ കോഴിക്കോട് അപ്‌സര തീയേറ്ററിൽ കുടുംബ സമേതം പോയ് കണ്ടപ്പോൾ എന്റെ സീനിൽ ഞാൻ ഡയലോഗ് പറഞ്ഞ് മമ്മുക്കയുടെ കഴുത്തിലെ മാലയും വാങ്ങി പോകുമ്പോൾ തിയേറ്ററിൽ നിന്ന് മമ്മുക്കയുടെ ഒരു ആരാധകൻ നിശബ്ദതയിൽ ഉറക്കെ വിളിച്ച് പറഞ്ഞു ” മമ്മുക്കാ ഓൻ ബരൂല ഓൻ കള്ളനാന്ന് ” അപ്പോൾ തീയേറ്ററിൽ ഒരു ചിരി പടർന്നു എന്റെയും കുടുംബത്തിന്റേയും അടുത്തിരുന്നവരെല്ലാം ആകാംക്ഷയോടെ എന്നെ ഒന്ന് നോക്കി. സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ പലരും വന്ന് അഭിനന്ദിച്ചു .ചെറിയ വേഷമാണെങ്കിലും നന്നായ് ചെയ്തു എന്ന് പലരും. അങ്ങനെ സിനിമയിൽ എനിക്ക് ഒരു മേൽ വിലാസം ലഭിച്ചു. അതിന് കാരണക്കാരനായ റസാക്കയെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ഓർമ്മയിൽ ഉണ്ട് റസാക്കയോടുള്ള നന്ദിയും കടപ്പാടും.