തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൃശ്ശൂര്‍ എംപി. ‘ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാനടനായി മാത്രമേ വരികയുള്ളൂ. അതിന് എന്റ സഹപ്രവര്‍ത്തകര്‍ വാങ്ങുന്നതരത്തില്‍ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ കാശിനില്‍നിന്ന് നയാപൈസ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകും’, സുരേഷ് ഗോപി പറഞ്ഞു.
താന്‍ ഇനിയും സിനിമ ചെയ്യും. അതില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനംവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ ചെലവഴിക്കും. വ്യക്തികള്‍ക്കായിരിക്കില്ല ഇനി താന്‍ ഈ പണം നല്‍കുക. കണക്കുകള്‍ നല്‍കേണ്ടതുകൊണ്ട് അഞ്ച് മുതല്‍ എട്ട് ശതമാനംവരെ തുക ശമ്പളത്തില്‍നിന്ന് നല്‍കാനേ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു.