ശമ്പളം ലഭിച്ചില്ല, ജോലി ഏര്‍പ്പാടാക്കി നല്‍കിയ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ജോലി ഏര്‍പ്പാടാക്കി നല്‍കിയ സുഹൃത്തിനെ മര്‍ദ്ദിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂരിലെ ആയുര്‍വേദ സ്പായില്‍ ജോലി ചെയ്തിരുന്ന കോയമ്പത്തൂര്‍ സ്വദേശി പൂര്‍ണിമയും സുഹൃത്ത് അജിനുമാണ് അറസ്റ്റിലായത്.

ഇരുവരും ചേര്‍ന്ന് ആറ്റിങ്ങള്‍ സ്വദേശി അനൂപിനെയാണ് മര്‍ദ്ദിച്ചത്. അനൂപ് കോവളത്ത് വെച്ച് ഇവരില്‍ നിന്നും രക്ഷപ്പെടുകായയിരുന്നു. സ്പായില്‍ ജോലി ചെയ്തിരുന്ന പൂര്‍ണിമയ്ക്ക് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് പൂര്‍ണിമ സുഹൃത്തുക്കളുടെ സഹായത്തോടെ അനൂപിനെ പ്രതികളില്‍ ഒരാളുടെ തെന്നൂര്‍ക്കോണത്തെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

കേസിലെ പ്രതികളില്‍ ഒരാള്‍ അനൂപിന്റെയും യുവതിയുടെയും സുഹൃത്താണ്. പ്രതികള്‍ അനുപിനെ നഗ്നനാക്കി മര്‍ദ്ദിക്കുകയും മോതിരവും ഫോണും എടിഎം കാര്‍ഡും പണവും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ അനൂപിനെ കന്യാകുമാരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് മര്‍ദ്ദിച്ചു.

തുടര്‍ന്ന് കോവളത്ത് വെച്ച് മര്‍ദ്ദിക്കുന്നതിനിടെയ അനൂപ് പോലീസിന്റെ അടുത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പൂര്‍ണിമ കോവളത്ത് വെച്ചു പിടിയിലായി. കേസില്‍ രണ്ട് പ്രതികള്‍ കൂടെ പിടിയിലായിട്ടുണ്ട്.