ചെന്നൈ: മലയാളി വനിതാ ഗാര്‍ഡിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രേഖകളും കവര്‍ന്നു. കൊല്ലം സ്വദേശിനി രാഖി(28)ക്കുനേരെയാണ് മധുരയ്ക്ക് സമീപംവെച്ച് തിങ്കളാഴ്ച വൈകീട്ടോടെ ആക്രമണമുണ്ടായത്. അറ്റകുറ്റപ്പണിക്കുശേഷം സേലത്തുനിന്ന് മധുരയിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന തീവണ്ടിയിലാണ് സംഭവം.
സംഭവത്തിൽ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരാണ് പ്രതികള്‍. ഇതില്‍ ഒരാളെ പിടികൂടി. ഇയാളില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. കൂഡല്‍ നഗര്‍ വൈഗൈ റെയില്‍വേ പാലത്തിനു സമീപം സിഗ്‌നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ചക്കാര്‍ കയറിയത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച രാഖിക്ക് നെറ്റിയില്‍ പരിക്കേറ്റിരുന്നു.
റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു. സംഭവം നടന്ന് 24 മണിക്കൂറുള്ളില്‍ കവര്‍ച്ചക്കാര്‍ക്കെതിരേ നടപടിയെടുക്കാനായെന്ന് മധുര ഡിവിഷന്‍ അധികൃതര്‍ പ്രതികരിച്ചു.