പ്രണയവിവാഹത്തിന് പിന്നാലെ തര്‍ക്കം, ജീവനൊടുക്കാന്‍ ശ്രമിച്ച നവദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു

കൊട്ടിയം: പ്രണയ വിവാഹത്തിനൊടുവില്‍ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍. ജീവനൊടുക്കാന്‍ ശ്രമിച്ച നവദമ്പതിമാരില്‍ നവവരന്‍ മരിച്ചു. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പള്ളിമണ്‍ കിഴക്കേക്കര ഐക്യരഴികംവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും മണിയമ്മയുടെയും മകന്‍ അച്ചു എന്നുവിളിക്കുന്ന ശ്രീഹരിയാണ് മരിച്ചത്. 22 വയസായിരുന്നു. ശ്രീഹരി ആത്മഹത്യയ്ക്ക് ശ്രമിച്ച് അറിഞ്ഞ് അമിതമായി ഗുളികകള്‍ കഴിച്ച ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീഹരിയുടെ ഭാര്യ പള്ളിമണ്‍ ഇളവൂര്‍ സ്വദേശി അശ്വതി(19) പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ശ്രീഹരിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന അച്ഛനും സഹോദരനും ചേര്‍ന്ന് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു.

പഠന കാലം മുതല്‍ ശ്രീഹരിയും അശ്വതിയും പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ 13-ാം തീയതി പള്ളിമണിലുള്ള ക്ഷേത്രത്തില്‍ വെച്ച് വിവാഹിതര്‍ ആയിരുന്നു. വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കാനായി ശ്രീഹരിക്ക് ഒപ്പം പോയ അശ്വതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഇരുവരും സ്റ്റേഷനില്‍ ഹാജരായി. ഒടുവില്‍ പ്രായപൂര്‍ത്തിയായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താത്പര്യം അറിയച്ചതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹിതരാവുകയും ശ്രീഹരിയുടെ വീട്ടില്‍ താമസിച്ച് വരികയുമായിരുന്നു.

സംഭവദിവസം വീട്ടുകാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിയെന്ന് ബന്ധുക്കള്‍ പറയുന്നു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ ട്രെയിനിയായ ശ്രീഹരി അവധിദിവസങ്ങളില്‍ പഴവര്‍ഗങ്ങളുടെ വഴിയോരക്കച്ചവടവും ചെയ്തുവരികയായിരുന്നു. ശ്രീജ, ശ്രീലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.