16-കാരന്റെ കൈ തല്ലിയൊടിച്ച് കത്രികകൊണ്ട് മുറിവേല്‍പ്പിച്ചു, ക്രൂരത കാട്ടിയത് അമ്മയും സുഹൃത്തും ചേർന്ന്, അറസ്റ്റ്

കൊച്ചി : സ്വന്തം മകനോട് സുഹൃത്തിനൊപ്പം ചേർന്ന് ക്രൂരത കാട്ടി അമ്മ. കമ്പിവടികൊണ്ട് 16-കാരന്റെ കൈ തല്ലിയൊടിച്ചു. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യംചെയ്തതിനാണ് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവർ അറസ്റ്റിലായി.

രാജേശ്വരിയുടെ മൂത്ത മകനാണ് മർദനമേറ്റത്. സുനീഷ് വീട്ടിൽ വരുന്നതിനെ എതിർത്തതോടെ അമ്മയും സുഹൃത്തും ചേർന്ന് കുട്ടിയെ അതിക്രൂരമായി മർദിച്ചു. ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറഞ്ഞു. ദേഹത്ത് അടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.

പിന്നാലെ പോലീസ് മർദനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്തു. നിലവിൽ കുട്ടി ഒരു ബന്ധുവീട്ടിലാണ്.
പോലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതികളെ ബുധനാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.