ന്യൂഡൽഹി: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മുൻ ഗവൺമെൺമെന്റ് പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് മനുവിനോടും കീഴടങ്ങിയാൽ മനുവിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്ന് പോലീസിനോടും കോടതി നിർദ്ദേശിച്ചു. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജി.
നേരത്തെ കേസില്‍ കീഴടങ്ങാന്‍ പിജി മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു.സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാന്‍ സമയം അനുവദിച്ചത്. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്.