പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്പി കെ കാര്‍ത്തിക് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭഴമുണ്ടായത്. ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിക്ക് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബോസ്‌കോ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് മറ്റൊരു സിപിഒ തന്റെ വാഹനം പാര്‍ക്ക് ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമായത്. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ സ്റ്റേഷനുള്ളില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സുധീഷ് ബോസ്‌കോയുടെ തല പിടിച്ച് സ്റ്റേഷന്റെ ജനലില്‍ ഇടിപ്പിക്കുകയായിരുന്നു. തലപൊട്ടിയ ബോസ്‌കോ സ്‌റ്റേഷന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. മറ്റ് ഉദ്യോഗസ്ഥരാണ് ബോസ്‌കോയെ ആശുപത്രിയില്‍ എത്തിച്ചത്.