‘ആറുമാസമേ ഞാൻ ജീവിച്ചിരിക്കൂ… അച്ഛനോടും അമ്മയോടും ഡോക്ടർ പറയരുത്’, വൈറലായി 6 വയസുകാരന്റെ വാക്കുകൾ

ഹൈദരാബാദ്. ‘ആറുമാസം മാത്രമേ ഇനി ഞാൻ ജീവിച്ചിരിക്കൂ. ഡോക്ടർ ദയവുചെയ്ത് അച്ഛനോടും അമ്മയോടും ഇക്കാര്യം പറയരുത്’ -അർബുദം ബാധിച്ച ആറുവയസ്സുകാരന്‍റെ വാക്കുകൾ. ആറുവയസ്സുകാരന്‍റെ മരണശേഷം ഡോക്ടർ സാമൂഹ്യ മാധ്യമം വഴി പങ്കുവെച്ച വാക്കുകൾ ഹൃദയവേദനയോടെ മാത്രമേ ആർക്കും വായിക്കാനാവൂ. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് തന്നെ കാണാനെത്തിയ അർബുദ രോഗിയായ ആറ് വയസുകാരനെ കുറിച്ചും, കുട്ടിയുടെ പ്രായത്തിൽ കവിഞ്ഞ പക്വതയെ കുറിച്ചും ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്.

9 മാസങ്ങൾക്ക് മുമ്പാണ് ഒരു ദിവസം ദമ്പതിമാർ ഡോക്ടറെ കാണാനായെത്തുന്നത്. ഇവരുടെ മകൻ ആറ് വയസുകാരനായ വരുൺ (യഥാർഥ പേരല്ല) റൂമിന് പുറത്തുണ്ടായിരുന്നു. ‘വരുണിന് അർബുദ രോഗമാണ്. ഇക്കാര്യം ഞങ്ങൾ അവനോട് പറഞ്ഞിട്ടില്ല. ഡോക്ടർ വരുണിനെ കണ്ട് ചികിത്സകൾ നിർദേശിക്കുമ്പോൾ അസുഖത്തെ കുറിച്ച് അവനോട് ഒന്നും വെളിപ്പെടുത്തരുത്. അവന്റെ അസുഖമെന്തെന്നു അവനറിയരുത്.’ -ഇതായിരുന്നു ദമ്പതികളുടെ അഭ്യർഥന. ഡോക്ടർ ഇത് സമ്മതിക്കുകയായിരുന്നു.

ഒരു വീൽചെയറിലായിരുന്നു വരുൺ വന്നത്. അപസ്മാരം വരാറുള്ളതിനാൽ ഓങ്കോളജിസ്റ്റാണ് ഇവിടേക്ക് അയക്കുന്നത്. ഒരു ചിരിയോടെ അകത്തുവന്ന കുട്ടി അസാമാന്യ ധൈര്യവാനായിരുന്നു. വരുണിന്റെ ചികിത്സാരേഖകൾ പരിശോധിച്ചപ്പോൾ തലച്ചോറിനെ ബാധിച്ച മാരകമായ അർബുദമാണെന്ന് മനസിലാക്കാനായി. അസുഖം അപ്പോൾ നാലാംഘട്ടത്തിലായിരുന്നു. അതിനാൽ വരുണിന്റെ വലത് കൈകാലുകൾ തളർന്നിരുന്നു. ശസ്ത്രക്രിയകളും കീമോതെറാപ്പിയും നടത്തിയിരുന്നു. തലച്ചോറിനെ ബാധിച്ചതുകൊണ്ടാണ് അപസ്മാരം വരാറുള്ളത്. തുടർന്ന് രക്ഷിതാക്കളുമായി ഇതിനുള്ള ചികിത്സയെ കുറിച്ച് ഡോക്ടർ സംസാരിച്ചു.

അതിനിടെയാണ് ഡോക്ടറോട് മാത്രമായി സംസാരിക്കണമെന്ന് വരുൺ ആവശ്യപ്പെട്ടത്. രക്ഷിതാക്കൾ പുറത്തുപോയതോടെ വരുൺ പറഞ്ഞുതുടങ്ങി. ‘ഡോക്ടർ, എന്‍റെ അസുഖത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ ഐപാഡിൽ വായിച്ചറിഞ്ഞിട്ടുണ്ട്. ആറുമാസം കൂടി മാത്രമേ ഞാൻ ജീവിച്ചിരിക്കൂവെന്നും എനിക്കറിയാം. എന്നാൽ, ഞാനിത് അച്ഛനോടും അമ്മയോടും പറഞ്ഞിട്ടില്ല. എനിക്കറിയാമെന്ന് അറിഞ്ഞാൽ അവർക്ക് വിഷമമാകും. അവർ എന്നെ ഏറെ സ്നേഹിക്കുന്നു. ഇക്കാര്യം അവരോട് പറയരുത്’. വരുണിന്റെ വാക്കുകൾ കേട്ട് ഏതാനും നിമിഷങ്ങൾ ഡോക്ടർ സ്തബ്ധനായി ഇരുന്നു പോയി. ഇക്കാര്യം അവരോട് പറയില്ലെന്ന് വരുണിന് ഡോക്ടർ വാക്കുനൽകി.

പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വരുണിനെ പുറത്തുനിർത്തി. വരുൺ സംസാരിച്ച കാര്യങ്ങൾ അവരോട് ഡോക്ടർ പറഞ്ഞു. ഇത് അവർ കൂടി അറിയേണ്ട കാര്യമാണെന്നും അതിനാലാണ് വെളിപ്പെടുത്തിയതെന്നും ഡോക്ടർ പറയുകയുണ്ടായി. അവശേഷിക്കുന്ന ദിനങ്ങൾ സന്തോഷം നിറയ്ക്കാൻ ഡോക്ടർ അവരോടു പറഞ്ഞു. രക്ഷിതാക്കൾ ഡോക്ടറുടെ വാക്കുകൾ കേട്ട് കരഞ്ഞു വരുണിനൊപ്പം പിന്നീട് മടങ്ങി. ഡോ. സുധീർ കുമാർ കുറിച്ചിരിക്കുന്നു. ഒമ്പത് മാസം കഴിഞ്ഞു. ഡോക്ടർ ഇക്കാര്യം മറന്നുതുടങ്ങി.

ഒരു ദിവസം വരുണിന്റെ രക്ഷിതാക്കൾ വീണ്ടും എത്തി. അവരെ കണ്ടപ്പോൾ തന്നെ ഡോക്ടർ തിരിച്ചറിഞ്ഞു. വരുണിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തിരക്കി. ‘ഡോക്ടറെ കണ്ടശേഷം വരുണിനൊപ്പമുള്ള ദിവസങ്ങൾ ഞങ്ങൾ സന്തോഷത്തോടെ ചെലവഴിച്ചു. ഡിസ്നിലാൻഡിൽ പോകണമെന്ന വരുണിന്റെ ആഗ്രഹം ഞങ്ങൾ നിറവേറ്റി. ജോലിയിൽ നിന്ന് ഞങ്ങൾ രണ്ടും അവധിയെടുത്ത് അവന്‍റെ കൂടെ പരമാവധി സമയം ചെലവിട്ടു. ഒരു മാസം മുമ്പ് വരുൺ ഞങ്ങളെ വിട്ടുപോയി. എട്ട് മാസങ്ങൾ വരുണിന് സന്തോഷം നൽകാനായതിൽ ഡോക്ടറോട് നന്ദി പറയാനാണ് ഞങ്ങൾ എത്തിയത്.’ ദമ്പതികൾ പറഞ്ഞു. ട്വീറ്റുകളിലൂടെയാണ് ഡോക്ടർ സുധീർ കുമാർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വരുണിന്റെ മനോധൈര്യത്തെയും ഡോക്ടറുടെ പ്രവൃത്തിയെയും അഭിനന്ദിച്ച് നിരവധി പേരാണ് മറുപടികൾ നൽകിയിരിക്കുന്നത്.. രക്ഷിതാക്കളോട് ഡോക്ടർ വെളിപ്പെടുത്തിയത് വരുണിന് അറിയാമോയെന്ന് ഒരാൾ ചോദിച്ചു. അവർ പിന്നീടുള്ള എട്ട് മാസം സന്തോഷത്തോടെ ചെലവഴിച്ചു എന്നാണ് മനസിലാക്കിയതെന്ന് ഡോക്ടർ മറുപടി നൽകിയിരിക്കുന്നു. ഏറെ ഹൃദയസ്പർശിയായ അനുഭവമാണ് ഡോക്ടർ പങ്കുവെച്ചതെന്ന് പലരും പറഞ്ഞിരിക്കുന്നു.