കൊല്ലം : കൊല്ലാതെ ജനതയുടെ മാറ്റം ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ. സർവ മേഖലയിലും മുന്നിട്ട് നിന്ന സ്ഥലമായിരുന്നു കൊല്ലം. എന്നാൽ ഇന്ന് വികസനത്തിനായി ദാഹിച്ചിരിക്കുന്ന ജനതയാണ് അവിടെയുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തവണ അഞ്ച് ശതമാനം വോട്ട് കൂടി ഒരു ലക്ഷത്തിലെത്തിയിരുന്നു. ഇരു മുന്നണികളും കൊല്ലത്തെ തീർത്തും അവഗണിച്ച് ഇന്ന് വികസനമില്ലാതാക്കിയിരിക്കുകയാണ്. നരേന്ദ്ര മോദി ആവിഷ്കരിച്ച വികസനമല്ലാതെ കൊല്ലത്ത് ഏതെങ്കിലും തരത്തിലുള്ള വികസനം എംപിക്ക് കാണിച്ച് തരാൻ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
പ്രവർത്തനത്തിൽ നേതൃത്വം അർപ്പിച്ച വിശ്വാസമാണ് സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എംപി എൻ.കെ പ്രേമചന്ദ്രനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. നടൻ മുകേഷാണ് എൽഡിഎഫിനായി കളത്തിലിറങ്ങുന്നത്. ശക്തമായ മത്സരത്തിനാകും കൊല്ലം സാക്ഷ്യം വഹിക്കുകയെന്ന് വ്യക്തം.