മാധ്യമ പ്രവർത്തകൻ വീണപ്പോൾ കൈയടിച്ച് അനിത കുമാരി

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൻ്റെ തെളിവെടുപ്പ് അന്തിമഘട്ടത്തിലേക്ക്. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (39), മകൾ പി അനുപമ (21) എന്നിവരുമായി നടക്കുന്ന തെളിവെടുപ്പ് മൂന്നു ദിവസം പിന്നിട്ടു. ശനിയാഴ്ചയാണ് തെളിവെടുപ്പ് തുടങ്ങിയത്. പ്രതികളുടെ വീട്ടിൽ നാലര മണിക്കൂറോളമായിരുന്നു ശനിയാഴ്ചത്തെ തെളിവെടുപ്പ്. ഞായറാഴ്ച ഫാം ഹൗസിലും തെളിവെടുപ്പ് നടന്നു. തിങ്കളാഴ്ച ആശ്രാമം മൈതാനത്ത് പ്രതികളെ എത്തിച്ചു തെളിവ് ശേഖരിച്ചു.

ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ പ്രതികളുടെ വീട്, മോചനദ്രവ്യം ആവശ്യപ്പെടാനായി ഫോൺ ചെയ്ത പാരിപ്പള്ളി കിഴക്കനേലയിലെ തട്ടുകട, കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലം, ചിറക്കര പഞ്ചായത്തിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസ്, കുട്ടിയെ തട്ടിയെടുത്ത ദിവസം രാത്രി ഭക്ഷണം പാഴ്സൽ വാങ്ങിയ ചാത്തന്നൂരിലെ ഹോട്ടൽ, ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനു സമീപം, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, വ്യാജ നമ്പ‍ർ പ്ലേറ്റ് നി‍ർമിച്ച പള്ളിമുക്കിലെ കട, കുട്ടിയെ ഉപേക്ഷിക്കാനായി നീലക്കാറിലെത്തിയ കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോ‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് അന്വേഷണ സംഘം പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തിയത്.

പ്രതികളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സ്കൂൾ ബാ​ഗ് കത്തിച്ചതിൻ്റെ അവശിഷ്ടം അന്വേഷണ സംഘത്തിന് ലഭിച്ചു. ബാ​ഗ് കത്തിച്ചതിൻ്റെ ചാരവും മറ്റുമാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. ബാ​ഗ് കത്തിക്കുന്നതിന് ഉപയോ​ഗിച്ചെന്ന് കരുതുന്ന ഇന്ധനത്തിൻ്റെ ശേഷിച്ച ഭാ​ഗവും കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോ​ഗിച്ച കാറിൻ്റെ സീറ്റിൽ ചെളി പുരണ്ടിരുന്ന ഭാ​ഗം അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. ഫാം ഹൗസിൽനിന്ന് കത്തിക്കരിഞ്ഞ നോട്ടുബുക്കും ഇൻസ്ട്രുമെൻ്റ് ബോക്സും കണ്ടെത്തി. മുതിർന്ന കുട്ടികളുടെ കൈയക്ഷരമാണ് ബുക്കിലുള്ളത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോ​ഗിച്ചിരുന്ന കാറിൽ ഘടിപ്പിച്ചിരുന്ന വ്യാജ നമ്പ‍ർ പ്ലേറ്റുകൾ കഷ്ണങ്ങളാക്കിയ നിലയിൽ അന്വേഷണ സംഘം കണ്ടെത്തി. പ്രതികൾ നൽകിയ സൂചന അനുസരിച്ചു നടത്തിയ പരിശോധനയിൽ ആര്യാങ്കാവ് – കുളത്തൂപ്പുഴ റോഡരികിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തമിഴ്നാട്ടിലേക്ക് കടക്കുന്നതിനിടെയാണ് പ്രതികൾ നമ്പർ പ്ലേറ്റുകൾ ഉപേക്ഷിച്ചത്. വീട്ടിലെ കട്ട‍ർ ഉപയോഗിച്ചാണ് ഇവ മുറിച്ചതെന്നാണ് പ്രതികളുടെ മൊഴി.

പ്രതി അനിതകുമാരിയാണ് ആറു വയസ്സുകാരിയെ കാറിലേക്ക് വലിച്ചുകയറ്റിയത്. ആറു വയസ്സുകാരിയും സഹോദരനും വീട്ടിൽനിന്ന് ട്യൂഷൻ ക്ലാസിലേക്ക് നടന്നുവരുന്നതുകണ്ട പ്രതികൾ കാ‍ർ ഇവർക്കു സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. മുൻസീറ്റിലിരുന്ന അനിതകുമാരി ഡോർ തുറന്ന് ആറു വയസ്സുകാരിയെ വലിച്ചുകയറ്റുകയായിരുന്നു. കുട്ടിയുടെ സഹോദരൻ തടയാൻ ശ്രമിച്ചെങ്കിലും ഡോർ അടച്ചു വാഹനം വേ​ഗത്തിൽ പോയി. പ്രതികൾ സഹോദരൻ്റെ കൈയിൽ ഒരു കുറിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും പിടിവലിക്കിടെ ഇത് കാറിൽ വീണുവെന്നും മൊഴിയുണ്ട്.