കാറിൽ ചാരി നിന്ന കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ശിഹ്ഷാദ് കസ്റ്റഡിയിൽ

കണ്ണൂര്‍. തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പ്രതി ശിഹ്ഷാദിനെതിരെ പോലീസ് കേസ് എടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ ഇയാള്‍ ചവിട്ടി വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് കുട്ടി. താലൂക്ക് ആശുപ്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ചവിട്ടിയത്. ഇയാളുടെ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ചവിട്ടേറ്റ ആറ് വയസ്സുകാരന്‍ പകച്ച് നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയും കാറിലേക്ക് കയറിയെങ്കിലും കുട്ടിയെ ആശ്വസിപ്പിക്കുവാന്‍ ഇവരും ശ്രമിച്ചില്ല. കുട്ടിയെ ചവിട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഇതൊന്നും വകവയ്ക്കാതെ ശിഹ്ഷാദ് കാറില്‍ കയറിപ്പോകുകയായിരുന്നു.

മര്‍ദ്ദനമേറ്റ കുട്ടി രാജസ്ഥാനില്‍ നിന്നും ജോലി തേടി വന്ന കുടുംബത്തിലെ അംഗമാണ്. അതേസമയം ബാലാവകാശ കമ്മീഷന്‍ നടപടിക്ക് ഒരുങ്ങുകയാണ്. വിഷയത്തില്‍ ശക്തമായി ഇടപെടുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ പ്രതികരിച്ചു. കുട്ടിക്ക് വൈദ്യസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.