പത്തനംതിട്ടയിലെ കള്ളവോട്ടില്‍ നടപടി, രണ്ട് പോളിങ് ഉദ്യോഗസ്ഥർക്കും ബൂത്ത് ലെവല്‍ ഓഫീസർക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ നടപടി. രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തു. പോളിങ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവര്‍ക്കെതിരെയാണ് നടപടി.

ആറുവര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു എന്നായിരുന്നു പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതിയിലുള്ളത്. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തുകളിച്ചുവെന്നും എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കും. അതിനുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.