മറിയത്തിനുള്ളിലെ നടിയെ കണ്ടെത്തിയത് ഞാന്‍ തന്നെയാണ്, ചെമ്പന്‍ വിനോദ് ജോസ് പറയുന്നു

അടുത്തിടെ തിയേറ്ററുകളിലെത്തിയ ഭീമന്റെ വഴി എന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയിലാണ് ചിത്രം എത്തിയത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും ചെമ്പന്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്. അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനോദിന്റെ ഭാര്യ മറിയവും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോയ വര്‍ഷം വിവാഹിതരായ ചെമ്പനും മറിയവും ആദ്യമായി ഒരുമിച്ച് അഭിനയിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഭാര്യയുടെ ഉള്ളിലുള്ള നടിയെ കണ്ടെത്തിയത് താനാണെന്ന് പറയുകയാണ് ചെമ്പന്‍ വിനോദ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്.

ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇങ്ങനെ, ”ഭാര്യയായ മറിയത്തിനുള്ളിലെ നടിയെ കണ്ടെത്തിയത് ഞാന്‍ തന്നെയാണ്. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് വെച്ചൊരു കഥാപാത്രം ഒന്നുമല്ല. ചെറിയൊരു വേഷമാണ്. സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ പെട്ടെന്ന് തോന്നിയ ആശയത്തിന്റെ പുറത്താണ് മറിയം അഭിനയിക്കാന്‍ എത്തുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബന്റെ കോംപിനേഷന്‍ സീനില്‍ ഒരു നടിയെ വേണമായിരുന്നു. അത് ആരെ വെച്ച് ചെയ്യും എന്ന് ആലോചിക്കുന്ന സമയത്താണ് മറിയത്തെ കാണുന്നത്. ആ സമയത്ത് സെറ്റില്‍ മറിയവും ഉണ്ടായിരുന്നു.

ആ വേഷം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ചെയ്യാം എന്നായിരുന്നു മറിയത്തിന്റെ മറുപടി. അങ്ങനെ ചെയ്ത വേഷമാണ് അത്. മറിയം നല്ലൊരു ആക്ടറാണെന്ന് ആ സീന്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി. ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെ ആയി. മറിയം അഭിനയം തുടരണമെന്നാണ് ചാക്കോച്ചനും ഗിരീഷുമെല്ലാം പറഞ്ഞത്. ഇനിയൊരു സിനിമ ചിന്തിക്കുമ്പോള്‍ മറിയത്തിന് പറ്റുന്ന കഥാപാത്രം കൂടി എഴുതാമല്ലോ എന്ന് ഞാനും ചിന്തിക്കുന്നുണ്ട്. പക്ഷേ അതേ കുറിച്ച് മറിയത്തിനോട് പറഞ്ഞിട്ടില്ല.

അഷ്റഫ് ഹംസ എന്റെ വളരെ അടുത്ത സുഹൃത്താണ്. തമാശ എന്ന സിനിമയ്ക്കും രണ്ട് വര്‍ഷം മുന്നെയുള്ള സുഹൃത്താണ്. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന് വേഗം മനസിലാവും. ഈ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യുമ്പോള്‍ മുതല്‍ അഷ്റഫ് കൂടെയുണ്ട്. എന്റെ അപാര്‍ട്ട്മെന്റിന് അടുത്താണ് അദ്ദേഹം താമസിക്കുന്നത്. നമ്മള്‍ മനസില്‍ കണ്ടതിനെക്കാള്‍ നല്ല സിനിമ ആയിട്ടായിരിക്കും പുറത്ത് വരിക എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ട്.

കുഞ്ചാക്കോ ബോബന്‍ നായകനായി വന്നതിന് പിന്നിലും വേറൊരു കഥയുണ്ട്. മറ്റൊരു പ്രൊജക്ടുമായി ചാക്കോച്ചന്റെ അടുത്ത് പോയതാണ്. അതിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ സുഹൃത്ത് ശ്രീജിത്ത് നേരിട്ട രസകരമായൊരു സംഭവത്തെ കുറിച്ച് പറഞ്ഞു. ഒരു വഴി പ്രശ്നത്തിന്റെ കഥയാണത്. അതിലേക്ക് കുറച്ച് റൊമന്‍സ് കൂടി ചേര്‍ത്താല്‍ അതൊരു നല്ല സിനിമയാകുമെന്നള്ള ചിന്ത അങ്ങനെ വന്നു. അങ്ങനെയാണ് ഭീമന്റെ വഴി എന്ന സിനിമ വന്നത്.